കോഴിക്കോട്: കൂരാച്ചുണ്ട് സ്വദേശി ജംഷിദ് കര്‍ണാടകയിലെ മാണ്ഡ്യയില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം. ജംഷിദിന്റെ മരണത്തില്‍ ലഹരിമാഫിയക്ക് പങ്കുണ്ടെന്നാണ് ബന്ധുക്കളുടെ സംശയം. കഴിഞ്ഞ ബുധനാഴ്‌ചയാണ് കൂരാച്ചുണ്ട് വട്ടച്ചിറ ഉള്ളിക്കാംകുഴിയില്‍ മുഹമ്മദിന്റെ മകന്‍ ജംഷിദിന്റെ മൃതദേഹം മാണ്ഡ്യയിലെ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.
ഒമാനില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയ ജംഷിദ് ശനിയാഴ്‌ചയാണ് സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് എന്ന് പറഞ്ഞ് കര്‍ണാടകയിലേക്ക് പോയത്. സുഹൃത്ത് അഫ്‌സലും അവന്റെ സുഹൃത്തുക്കളും ഒപ്പമുണ്ടെന്നും വീട്ടില്‍ അറിയിച്ചിരുന്നു. പിന്നീട് യാത്രക്കിടെ ഫോണ്‍ നഷ്‌ടപ്പെട്ടെന്ന് പറഞ്ഞ് ഞായറാഴ്‌ച രാവിലെ വീട്ടിലേക്ക് വിളിച്ചു. ഒരു കടയില്‍ നിന്നാണ് വിളിക്കുന്നത് എന്നും അങ്ങോട്ട് വിളിച്ചാല്‍ കിട്ടില്ലെന്നും വീട്ടില്‍ അറിയിച്ചിരുന്നു.
അതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞ് വീട്ടിലേക്ക് വിളിച്ചപ്പോള്‍ കൂട്ടുകാരെ കാണാനില്ലെന്നും കയ്യില്‍ പൈസയില്ലെന്നും പറഞ്ഞ് ജംഷിദ് വീണ്ടും വീട്ടിലേക്ക് വിളിച്ചെന്നും കുടുബം പറയുന്നു. തുടർന്ന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് മരണവിവരം അറിയുന്നത്. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ജംഷിദിനെ ട്രെയിന്‍ തട്ടിയ നിലയില്‍ കണ്ടതെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. എന്നാല്‍ ഇത് കള്ളമണെന്നാണ് ജംഷിദിന്റെ കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ പോലീസിന്റെ നടപടികളിലും കുടുംബത്തിന് സംശയമുണ്ട്.
ജംഷിദ് ട്രെയിനിനു മുന്നിലേക്കു ചാടിയെന്നാണ് പോലീസുകാര്‍ പറഞ്ഞത്. കേസില്‍ എഫ്‌ഐആര്‍ ഇടാന്‍പോലും പോലീസിന് 10,000 രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നെന്നും ജംഷിദിന്റെ പിതാവ് പറയുന്നു. ലഹരിക്കടത്തിന് വേണ്ടി സുഹൃത്തുക്കൾ ജംഷിദിനെ ചതിക്കുകയായിരുന്നുവെന്നും കാര്‍ ഇടിച്ചു കൊലപ്പെടുത്തിയ ശേഷം റെയില്‍വേ ട്രാക്കില്‍ ഇട്ടതാകാമെന്നുമാണ് കുടുംബത്തിന്റെ സംശയം.
Most Read: 11 ജില്ലകളിൽ ഓറഞ്ച് അലർട്; മഴക്കെടുതി നേരിടാൻ സംസ്‌ഥാനം സജ്‌ജം