കൊഹിമ: നാഗാലാൻഡിൽ സൈന്യത്തിന്റെ വെടിയേറ്റ് ഗ്രാമവാസികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി നുണ പറഞ്ഞു എന്നാരോപിച്ച് പ്രതിഷേധം. അമിത് ഷാ മാപ്പ് പറയണം എന്ന ആവശ്യം ഉന്നയിച്ച് ആയിരങ്ങള്‍ തെരുവിലിറങ്ങി. ഏഴ് ദിവസം മുമ്പ് നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 13 പേര്‍ മരിച്ചിരുന്നു. തീവ്രവാദികള്‍ എന്ന് തെറ്റിദ്ധരിച്ചാണ് വെടിയുതിര്‍ത്തത് എന്നാണ് സൈനികർ വ്യക്‌തമാക്കുന്നത്.
പ്രദേശവാസികള്‍ സഞ്ചരിച്ച വാഹനം നിര്‍ത്താന്‍ ആവശ്യെപ്പട്ടിട്ടും നിര്‍ത്താതിരുന്നതിനെ തുടര്‍ന്നാണ് സൈന്യം വെടിയുതിര്‍ത്തത് എന്നായിരുന്നു അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാൽ സൈന്യം തങ്ങളോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടില്ലെന്നും ഏകപക്ഷീയമായി വെടി ഉതിർക്കുകയാണ് ചെയ്‌തതെന്നും സംഭവ സ്‌ഥലത്തുണ്ടായിരുന്ന പ്രദേശവാസികള്‍ പറഞ്ഞിരുന്നു. ഇതോടെയാണ് അമിത് ഷാ മാപ്പു പറയണം എന്നാരോപിച്ച് പ്രതിഷേധം ശക്‌തമായത്.
ഷാ പാര്‍ലമെന്റില്‍ പറഞ്ഞത് നുണയാണെന്ന് ബിജെപി നാഗാലാൻഡ് ഘടകവും വ്യക്‌തമാക്കിയിരുന്നു. ‘ഞങ്ങള്‍ ചോദിക്കുന്നത് നീതിയാണ്. ഞങ്ങള്‍ക്ക് സഹതാപം ആവശ്യമില്ല. സത്യം വളച്ചൊടിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്‌താവന തെറ്റാണ്. അദ്ദേഹം ഉടന്‍ പിന്‍വലിക്കണം. ഞങ്ങള്‍ അദ്ദേഹത്തിന്റെ ക്ഷമാപണം ആവശ്യപ്പെടുന്നു’- പ്രതിഷേധ യൂനിയന്‍ വൈസ് പ്രസിഡന്റ് ഹോനാങ് കൊന്യാക് പറഞ്ഞു. കൊല്ലപ്പെട്ട കൊന്യാക് യുവാക്കള്‍ക്ക് നീതി ലഭിക്കുന്നതുവരെ തങ്ങൾക്ക് വിശ്രമം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: ബിഎസ്എഫിന്റെ അധികാര പരിധി; സുപ്രീം കോടതിയെ സമീപിച്ച് പഞ്ചാബ്