ന്യൂഡെല്‍ഹി: അതിര്‍ത്തി രക്ഷാ സേന ബിഎസ്എഫിന്റെ അധികാരം വർധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പഞ്ചാബ് സര്‍ക്കാര്‍. പാകിസ്‌ഥാന്‍, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചാബ്, പശ്‌ചിമ ബംഗാള്‍, അസം എന്നീ സംസ്‌ഥാനങ്ങളിലെ അന്താരാഷ്‍ട്ര അതിര്‍ത്തിയില്‍ സുരക്ഷാ സേനയുടെ അധികാരപരിധി 50 കിലോമീറ്ററായി നീട്ടാനാണ് കേന്ദ്ര തീരുമാനം.
എന്നാൽ ഈ തീരുമാനം സംസ്‌ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് പഞ്ചാബും ബംഗാളും നേരത്തെ ആരോപിച്ചിരുന്നു. നേരത്തെ, 15 കിലോ മീറ്ററായിരുന്നു അധികാര പരിധി. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഈ മേഖലയില്‍ പരിശോധന നടത്താനും നിരോധിത വസ്‌തുക്കള്‍ പിടിച്ചെടുക്കാനും അളുകളെ അറസ്‌റ്റ് ചെയ്യാനും ബിഎസ്എഫിന് കൂടുതല്‍ അധികാരം ലഭിക്കും.
കഴിഞ്ഞ വെള്ളിയാഴ്‌ച കേസ് ലിസ്‌റ്റ് ചെയ്‌ത രജിസ്ട്രാര്‍, കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഒരാഴ്‌ചക്കുശേഷം കേസ് സുപ്രീംകോടതി ബഞ്ച് പരിഗണിച്ചേക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജോത് സിംഗ് സിദ്ദു പഞ്ചാബ് സര്‍ക്കാറിനെ അഭിനന്ദിച്ചു. ഫെഡറല്‍ ഘടനയും സംസ്ഥാനങ്ങളുടെ സ്വയംഭരണവും നിലനിര്‍ത്തുന്നതിന് ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന തത്വങ്ങള്‍ നിലനിര്‍ത്താനുള്ള പോരാട്ടം പഞ്ചാബ് ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
Read also: മറഡോണയുടെ മോഷണം പോയ വാച്ച് അസമിൽ; ഒരാൾ അറസ്‌റ്റിൽ