ഡെൽഹി: വിഘടന വാദികളെന്ന് തെറ്റിദ്ധരിച്ച് നാഗാലാന്‍ഡില്‍ ഗ്രാമീണരെ സുരക്ഷാസേന വെടിവെച്ച് കൊന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട് നല്‍കണമെന്നാണ് നിർദ്ദേശം. നാഗാലാന്റില്‍ സ്‌ഥിതി നിയന്ത്രണ വിധേയമെന്നും ആഭ്യന്തരമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.
അതേസമയം രാജ്യസഭയില്‍ പ്രസ്‌താവന നടത്തുന്നതിനിടെ പ്രതിപക്ഷം ബഹളമുയര്‍ത്തി. സ്വന്തം പൗരൻമാരെ വെടിവെച്ചുകൊന്ന സംഭവത്തിൽ ചര്‍ച്ച വേണമെന്നും അതിന് ആഭ്യന്തരമന്ത്രി മറുപടി പറഞ്ഞ ശേഷം മറ്റ് നടപടികൾ മതിയെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളെയും രാവിലെ മുതല്‍ പ്രതിപക്ഷം പ്രക്ഷുബ്ധമാക്കിയിരുന്നു.
രാവിലെ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്‌ജൻ ചൗധരിയാണ് ലോക്‌സഭയിൽ വിഷയം ഉന്നയിച്ചത്.
മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലായിരുന്നു രാജ്യസഭയിലെ നീക്കം. ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതോടെ രാജ്യസഭ ആദ്യം 12 മണിവരെയും പിന്നീട് രണ്ടുമണിവരെയും നിര്‍ത്തിവെച്ചു.
നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് 12 നാട്ടുകാരും ഒരു ജവാനുമാണ് കൊല്ലപ്പെട്ടത്. മോണ്‍ ജില്ലയില്‍ ശനിയാഴ്‌ച രാത്രി ആയിരുന്നു സംഭവം. വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് ഗ്രാമീണര്‍ക്ക് നേരെ സൈന്യം ആക്രമണം അഴിച്ചു വിടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ മേഖലയിലെ പല പ്രദേശങ്ങളിലും പ്രതിഷേധം അക്രമാസക്‌തമായി. സൈന്യത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കോൺഗ്രസും തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിരുന്നു. സംഭവത്തിൽ സൈന്യം ഖേദം രേഖപ്പെടുത്തുകയും അന്വേഷണം നടത്തുമെന്ന് അറിയിക്കുകയും ചെയ്‌തിരുന്നു.
Most Read: പിങ്ക് പോലീസ് കേസ്: ‘സര്‍ക്കാര്‍ റിപ്പോര്‍ട് അപൂര്‍ണം’; വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം