മുംബൈ: എപിജെ അബ്‌ദുള്‍ കലാമിനെ രാഷ്‌ട്രപതിയായി തിരഞ്ഞെടുത്തതിന് പിന്നിൽ നരേന്ദ്ര മോദിയാണെന്ന ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീലിന്റെ അവകാശവാദം തള്ളി കോണ്‍ഗ്രസ്. മഹാരാഷ്‌ട്ര കോണ്‍ഗ്രസ് വക്‌താവ് അതുല്‍ ലോന്ധെയാണ് പാട്ടീലിനെ വിമർശിച്ച് രംഗത്തെത്തിയത്. കലാമിന്റെ സ്വപ്‌നത്തെ നശിപ്പിക്കുകയാണ് മോദി ചെയ്‌തതെന്ന് ലോന്ധെ ആരോപിച്ചു.
കലാമിനെപ്പോലുള്ള ഒരു യഥാര്‍ഥ ദേശസ്‌നേഹിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിൽ പാട്ടീല്‍ പാപം ചെയ്യരുതെന്നും പാട്ടീലിന്റെ അഭിപ്രായങ്ങള്‍ പരിഹാസ്യമാണെന്നും ലോന്ധെ പറഞ്ഞു.
അന്ന് പ്രധാനമന്ത്രിയായിരുന്ന വാജ്പേയി കലാമിനെ നാമനിര്‍ദ്ദേശം ചെയ്‌തപ്പോൾ എല്ലാ പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് അദ്ദേഹത്തെ രാഷ്‌ട്രപതി ആക്കിയതെന്ന് അതുൽ ലോന്ധെ വ്യക്‌തമാക്കി. 2020ഓടെ ഇന്ത്യയെ ലോക ശക്‌തിയാക്കണമെന്ന കലാമിന്റെ സ്വപ്‌നത്തെ നശിപ്പിച്ചത് നരേന്ദ്രമോദി ആണെന്നും അതുല്‍ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി സാധാരണക്കാര്‍ക്ക് അവസരം നല്‍കിയിട്ടുണ്ടെന്നും അങ്ങനെയാണ് മോദി എപിജെ അബ്‌ദുള്‍ കലാമിനെ രാഷ്‌ട്രപതിയാക്കിയത് എന്നുമായിരുന്നു ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീലിന്റെ വാദം.
Read also: ‘കാർഷിക നിയമങ്ങൾ രണ്ടു വർഷത്തേക്ക് മരവിപ്പിക്കണം’; പഞ്ചാബ് മുഖ്യമന്ത്രി