മുംബൈ: കേന്ദ്ര സർക്കാരിനും ബിജെപിക്കും എതിരെ നിരന്തരം വിമർശനം ഉന്നയിച്ച മഹാരാഷ്‌ട്ര ക്യാബിനറ്റ് മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെ അറസ്‌റ്റ് ചെയ്‌ത് ഇഡി. കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട ഭൂമി ഇടപാട് കേസിൽ നവാബ് മാലിക്കിനെ ഇഡി നേരത്തെ ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്‌റ്റ്.
എന്നാൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന്, കേന്ദ്രം ഇഡിയെ ഉപയോഗിച്ച് നവാബ് മാലിക്കിനെ വേട്ടയാടുകയാണ് എന്നാണ് ശിവസേനയുടെ ആരോപണം.
ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുമായി ബന്ധപ്പെട്ട്, കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നവാബ് മാലിക്കിനെ വീട്ടിൽ വച്ചും ഇഡി ഓഫിസിൽ വച്ചും ചോദ്യം ചെയ്‌തത്.
അതേസമയം ആഡംബര കപ്പലിലെ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അസ്റ്റിലായതിൽ ദുരൂഹത ആരോപിച്ച് നവാബ് മാലിക്ക് രംഗത്തെത്തിയിരുന്നു. സംഭവത്തിൽ കേന്ദ്രസർക്കാരിനും ബിജെപി നേതാക്കൻമാർക്കും എതിരെ അദ്ദേഹം നിരവധി ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ആഡംബര കപ്പലിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ റെയ്‌ഡിൽ ബിജെപി നേതാക്കളുടെ സാന്നിധ്യം തുറന്നുകാട്ടിയത് മാലിക്കാണ്. കൂടാതെ എൻസിബി മുംബൈ മേധാവിയായിരുന്ന സമീർ വാങ്കഡെക്കെതിരെയും ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.
നേരത്തെ ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ അധോലോക ബന്ധവും മാലിക് ആരോപിച്ചിരുന്നു. ഇത്തരത്തിൽ ബിജെപി നേതാക്കൾക്ക് എതിരായ വിമർശനങ്ങളുടെ പേരിലാണ് കേന്ദ്ര ഏജൻസിയുടെ നടപടിയെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത് ചൂണ്ടിക്കാട്ടി.
Most Read: അടുത്ത കോവിഡ് വ്യാപനം എട്ട് മാസത്തിനുള്ളിൽ; പുതിയ വകഭേദം ആശങ്കയാകും