മുംബൈ: മന്ത്രി നവാബ് മാലിക്കിനെതിരായ മാനനഷ്‌ട കേസിൽ എൻസിബി സോണൽ ഡയറക്‌ടർ സമീർ വാങ്കഡെക്ക് തിരിച്ചടി. വാങ്കഡെക്ക് എതിരായി ട്വീറ്റ് ചെയ്യുന്നതിൽ നിന്ന് നവാബ് മാലിക്കിനെ വിലക്കാനാവില്ലെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി പറഞ്ഞു. സമീർ വാങ്കഡെയുടെ പിതാവ് ധ്യാൻ ദേവ് വാങ്കഡെ നൽകിയ മാനനഷ്‌ട കേസിലാണ് കോടതിയുടെ പരാമർശം.
സർക്കാർ സംവിധാനത്തിന് തിരുത്തൽ നടപടികൾ എടുക്കാൻ പ്രേരണയായതും സമീർ വാങ്കഡെക്കെതിരായ അന്വേഷണത്തിന് കാരണമായതും നവാബ് മാലിക്കിന്റെ ട്വീറ്റുകൾ ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാർ ഉദ്യോഗസ്‌ഥരെ നിരീക്ഷിക്കാനും, എതിരായി അഭിപ്രായം പറയാനും പൊതുജനത്തിന് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.
അതേസമയം എൻസിബി മുംബൈ യൂണിറ്റ് അടച്ചു പൂട്ടണമെന്നും ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി എടുക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു. മുഖപത്രമായ സാംനയിലെ മുഖപ്രസംഗത്തിലാണ് ആവശ്യം. എൻസിബിയെ തുറന്നുകാട്ടിയ നവാബ് മാലിക്കിനെ പ്രകീർത്തിച്ചു കൊണ്ടാണ് മുഖപ്രസംഗം.
Most Read: സമരം കടുപ്പിക്കാനൊരുങ്ങി സംയുക്‌ത കിസാൻ മോർച്ച