ഡെൽഹി: മഹാപഞ്ചായത്തിന് പിന്നാലെ കർഷകസമരം കൂടുതൽ കടുപ്പിക്കാനൊരുങ്ങി സംയുക്‌ത കിസാൻ മോർച്ച. കർഷകർ പ്രതിഷേധം അവസാനിപ്പിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ നിയമം പിൻവലിക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭ ചർച്ച ചെയ്യും. അടുത്തവർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ മൂന്നാമത്തെ മഹാ പഞ്ചായത്തുമായി കർഷക പ്രതിഷേധം കടുത്തതോടെ ബിജെപി ആശങ്കയിൽ ആയിരിക്കുകയാണ്.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം മുഖവിലക്കെടുക്കാത്ത കർഷക സംഘടനകൾ നേരത്തെ ആഹ്വാനം ചെയ്‌ത സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം നിർണായകമാണ്. ഇതിന് ശേഷമാകും 29ന് ശൈത്യകാല സമ്മേളനത്തിനായി പാർലമെന്റ് ചേരുമ്പോൾ നിയമം പിൻവലിക്കാൻ ആവശ്യമായ സാങ്കേതിക നടപടികൾ കേന്ദ്ര സർക്കാർ പൂർത്തിയാക്കുന്നത്.
അതേസമയം ആയിരക്കണക്കിന് കർഷകർ പങ്കെടുത്ത മഹാറാലി കൂടി ഉത്തർപ്രദേശിൽ പൂർത്തിയാകുമ്പോൾ പാർലമെന്റിൽ നിയമം പിൻവലിക്കുകയല്ലാതെ മറ്റൊരു മാർഗവും കേന്ദ്രസർക്കാരിന് മുന്നിലില്ല.
ഇതിനിടെ കർഷകർ തുറന്ന കത്തിലൂടെ ഉന്നയിച്ച ആറ് ആവശ്യങ്ങളും ചർച്ച ചെയ്യണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമല്ല ഇതെന്നും പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പാഴാകില്ല എന്നും കർഷകർക്ക് മുന്നിൽ തെളിയിക്കണമെന്ന് സീതാറാം യെച്ചൂരി വ്യക്‌തമാക്കി.
അതേസമയം നിയമങ്ങൾ പിൻവലിച്ചെങ്കിലും അവ വീണ്ടും കൊണ്ടുവരുമെന്ന ബിജെപി നേതാവ് സാക്ഷി മഹാരാജിന്റെ പ്രസ്‌താവന വിവാദമാവുകയാണ്. തിരഞ്ഞെടുപ്പിൽ വോട്ടു ബാങ്കിൽ വിള്ളൽ വരാതിരിക്കാൻ ബിജെപി ശ്രമിക്കുമ്പോഴാണ് കർഷകർക്ക് എതിരായ ബിജെപി നേതാവിന്റെ പ്രസ്‌താവന.
കൂടാതെ ആവശ്യമെങ്കിൽ കർഷക നിയമങ്ങൾ പുനഃസ്‌ഥാപിക്കും എന്ന് രാജസ്‌ഥാൻ ഗവർണറും ബിജെപി നേതാവുമായ കൽരാജ് മിശ്രയും നേരത്തെ പറഞ്ഞിരുന്നു.
Most Read: സ്വർണക്കടത്ത് കേസ്; സരിത്ത് ഉൾപ്പെടെ 4 പ്രതികൾ ഇന്ന് ജയിൽ മോചിതരാകും