മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വസതിയായ ‘മന്നത്തിൽ’ നടന്നത് റെയ്‌ഡ് അല്ലെന്ന് നാർക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). ചില പേപ്പര്‍ വര്‍ക്കുകള്‍ക്ക് വേണ്ടിയാണ് ഷാരൂഖിന്റെ വീട്ടില്‍ പോയതെന്നാണ് എന്‍സിബിയുടെ പ്രതികരണം.
ഷാരൂഖിന് നോട്ടീസ് നല്‍കിയതിന് ശേഷം ‘കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട ചില വസ്‌തുതകള്‍ക്കായി’ സംഘം ഷാരൂഖ് ഖാന്റെ വീടായ മന്നത്ത് സന്ദര്‍ശിച്ചു എന്നാണ് എന്‍സിബി പറഞ്ഞത്. “ചില മാദ്ധ്യമങ്ങളില്‍ തെറ്റായി റിപ്പോർട് ചെയ്‌തത് പോലെ ഇത് ഒരു റെയ്‌ഡ് അല്ല,”- എന്‍സിബി ഓഫിസര്‍ സമീര്‍ വാങ്കഡെ പ്രസ്‌താവനയില്‍ പറഞ്ഞു.
ലഹരിക്കേസിൽ ഈ മാസം ആദ്യം അറസ്‌റ്റിലായ മകൻ ആര്യൻ ഖാനെ ഷാരൂഖ് ഖാൻ ഇന്ന് ആദ്യമായി ജയിലിലെത്തി കണ്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു റെയ്‌ഡ്. ഷാരൂഖിന്റെ വസതിയായ മന്നത്തിലും നടി അനന്യ പാണ്ഡെയുടെ വീട്ടിലും റെയ്‌ഡ് നടത്തുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്. അനന്യ പാണ്ഡെയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട് ഉണ്ടായിരുന്നു.
അതേസമയം, കേസിൽ ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മഹാരാഷ്‌ട്ര ഹൈക്കോടതി ഒക്‌ടോബർ 26ലേക്ക് മാറ്റി. ജാമ്യാപേക്ഷ ഉടൻ പരിഗണിക്കണമെന്ന് ആര്യന്റെ അഭിഭാഷകൻ അഭ്യർഥിച്ചെങ്കിലും കോടതി വിധി പറയാൻ മാറ്റുകയായിരുന്നു.
Most Read: ‘ഗതാഗതം തടസപ്പെടുത്തി സമരം ചെയ്യാൻ കർഷകർക്ക് അവകാശമില്ല’; വിമർശിച്ച് സുപ്രീം കോടതി