കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസില്‍ നഗരസഭാ വൈസ് ചെയര്‍മാന്റെ മകന്‍ ഷാബിനെതിരെ അന്വേഷണം ഊര്‍ജിതം. ഷാബിന്‍ കേരളത്തില്‍ തന്നെയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ദുബായിലുള്ള സിറാജുദ്ദിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും കസ്‌റ്റംസ് തുടങ്ങി.
അതേസമയം തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിം കുട്ടിക്കെതിരെ വിജിലന്‍സിനെ സമീപിക്കുമെന്ന് ഇടത് കൗണ്‍സിലര്‍മാര്‍ അറിയിച്ചു. ഇബ്രാഹിം കുട്ടിയുടെ മകനാണ് ഷാബിന്‍.
ഷാബിനും സിറാജുദ്ദിനും ചേര്‍ന്നാണ് തൃക്കാക്കര നഗരസഭയിലെ കോൺട്രാക്‌ട് ജോലികളേറെയും ചെയ്‌തിരുന്നത്. ഇതിന് സഹായിച്ചത് നഗരസഭ വൈസ് ചെയര്‍മാനായ ഇബ്രാഹിം കുട്ടി ആണെന്നാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ആരോപണം. പരാതിയുമായി വിജിലന്‍സിനെ സമീപിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍.
ഷാബിന്റെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ കസ്‌റ്റംസ് ഉദ്യോഗസ്‌ഥരോട് ബിസിനസ് ആവശ്യത്തിനായി ഇയാൾ കാസര്‍ഗോഡ് പോയതാണെന്ന വിവരമാണ് ബന്ധുക്കള്‍ നല്‍കിയത്. സിനിമാ നിര്‍മാതാവ് സിറാജുദ്ദിനെ ഫോണില്‍ ബന്ധപ്പെടാന്‍ കസ്‌റ്റംസ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
സ്വര്‍ണമടങ്ങിയ പാര്‍സല്‍ സ്വീകരിക്കാനെത്തി അറസ്‌റ്റിലായ നകുലിനെ കസ്‌റ്റംസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കൂടുതല്‍ ആളുകള്‍ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
Most Read: സുബൈർ വധക്കേസ്; പ്രതികളുമായി ഇന്ന് തെളിവെടുപ്പ്