ടോക്യോ: ഇന്ത്യൻ ജനതക്ക് അഭിമാന നിമിഷവുമായി ടോക്യോ ഒളിമ്പിക്‌സ് വേദിയിൽ സ്വർണത്തിളക്കം. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ 23കാരനായ നീരജ് ചോപ്രയാണ് ഇന്ത്യക്ക് ഈ അഭിമാന നിമിഷം നേടിത്തന്നത്. 87.58 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് ഒളിമ്പിക്‌സ് വേദിയിൽ സ്വർണ മെഡലെന്ന ഇന്ത്യയുടെ സ്വപ്‌നം പൂർത്തിയാക്കിയത്.
ഫൈനലിൽ തന്റെ രണ്ടാം ശ്രമത്തിൽ കുറിച്ച 87.58 മീറ്റർ ദൂരമാണ് നീരജിന് സ്വർണം നേടിക്കൊടുത്തത്. ആദ്യ ശ്രമത്തിൽ 87.03 മീറ്ററും മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററുമാണ് നീരജ് എറിഞ്ഞത്. തുടർന്ന് നാലാമത്തെയും അഞ്ചാമത്തേയും ശ്രമങ്ങൾ ഫൗളാകുകയും ചെയ്‌തു. ചെക്ക് റിപ്പബ്ളിക്കിന്റെ യാക്കുബ് വാദ്‌ലെക്ക് 86.67 മീറ്റര്‍ എറിഞ്ഞ് വെള്ളിയും, വിറ്റെസ്ളാവ് വെസ്‌ലി 85.44 മീറ്റർ എറിഞ്ഞ് വെങ്കലവും ഒളിമ്പിക്‌സ് വേദിയിൽ നേടി.
അഭിനവ് ബിന്ദ്രക്ക് ശേഷം ഒളിമ്പിക്‌സ് ചരിത്രത്തിൽ വ്യക്‌തിഗത സ്വർണം നേടുന്ന ഇന്ത്യക്കാരൻ എന്ന പദവി കൂടിയാണ് നീരജ് ചോപ്രക്ക് സ്വന്തമായിരിക്കുന്നത്. കരസേനയിലെ ജൂനിയർ കമ്മീഷൻഡ് ഓഫിസറായ, ഹരിയാന സ്വദേശിയായ നീരജിന്റെ കരിയറിലെ ഏറ്റവും മികച്ച ദൂരം ദേശീയ റെക്കോഡായ 88.07 മീറ്ററാണ്. സ്വർണം നേടി ഇന്ത്യൻ പ്രതീക്ഷകളെ നീരജ് വാനോളം ഉയർത്തിയപ്പോൾ ടോക്യോ ഒളിമ്പിക്‌സ് വേദിയിൽ 7ആം മെഡലെന്ന ചരിത്രം കൂടി ഇന്ത്യ കുറിച്ചു.
ഒളിമ്പിക്‌സ് ചരിത്രത്തിൽ ഒറ്റ പതിപ്പിൽ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന മെഡലെണ്ണമാണിത്. 2012ൽ ലണ്ടനിൽ നേടിയ 6 മെഡലുകളാണ് ഇതുവരെ ഇന്ത്യ സ്വന്തമാക്കിയ ഏറ്റവും ഉയർന്ന മെഡലെണ്ണം. ഇതാണ് ഇപ്പോൾ 7ലേക്ക് ഉയർന്നത്. ഭാരോദ്വഹനത്തിൽ മീരാബായ് ചാനു, ഗുസ്‌തിയിൽ രവികുമാർ ദഹിയ എന്നിവർ ഇന്ത്യയ്‌ക്കായി വെള്ളി മെഡൽ നേടിയിരുന്നു. കൂടാതെ ബാഡ്‌മിന്റൻ സിംഗിൾസിൽ പിവി സിന്ധു, ബോക്‌സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്ൻ, ഇന്ത്യൻ പുരുഷ ഹോക്കി ടീം, ഗുസ്‌തിയിൽ ബജ്‌റംഗ് പൂനിയ എന്നിവരാണ് ഇന്ത്യൻ മണ്ണിലേക്ക് ഇത്തവണ വെങ്കലം എത്തിച്ചത്.
Read also : മുംബൈ കസ്‌തൂര്‍ബ ആശുപത്രിയിൽ ഗ്യാസ് ചോർച്ച; രോഗികളെ മാറ്റി