കോഴിക്കോട്: മുസ്‌ലിം ലീഗിനകത്തെ പ്രശ്‌നങ്ങളിലെ ചര്‍ച്ചകള്‍ പാർടിക്ക് ഗുണം ചെയ്യുമെന്ന് എംകെ മുനീര്‍ എംഎല്‍എ. ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന മാറ്റങ്ങള്‍ ലീഗ് നടപ്പാക്കും. വിമർശനങ്ങളോട് തുറന്ന സമീപനമാണ് ഉള്ളതെന്നും പ്രവർത്തക സമിതി എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുമെന്നും മുനീര്‍ വ്യക്‌തമാക്കി. ചന്ദ്രികയിലെ പ്രശ്‌നങ്ങൾ ഗൗരവമായി പരിശോധിക്കും. പാർടി വ്യക്‌തിയിലേക്ക് ചുരുങ്ങിയിട്ടില്ല. ഏതെങ്കിലും വ്യക്‌തിയുടെ ആധിപത്യത്തിലല്ല പാർടിയെന്ന് ഇന്നലത്തെ യോഗതീരുമാനം തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.
മുഈന്‍ അലിക്കെതിരെ നടപടിവേണമെന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാട് ഇന്നലെ ചേർന്ന ഉന്നതാധികാര സമിതി തള്ളിയിരുന്നു. രാഷ്‌ട്രീയം വിടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞെങ്കിലും പാണക്കാട് കുടുംബത്തിനെതിരെ നടപടി പറ്റില്ലെന്ന് മറ്റുള്ളവർ നിലപാടെടുത്തു. പിഎംഎ സലാം മാത്രമാണ് കുഞ്ഞാലിക്കുട്ടിയെ അനുകൂലിച്ചത്.
ചന്ദ്രിക നേരിടുന്ന പ്രതിസന്ധിക്ക് മറുപടി പറയേണ്ടത് കുഞ്ഞാലിക്കുട്ടിയാണ് എന്നായിരുന്നു മുഈന്‍ അലി കഴിഞ്ഞദിവസം പറഞ്ഞത്. കേന്ദ്ര ഏജൻസിയുടെ ചോദ്യം ചെയ്യൽ പാണക്കാട് കുടുംബത്തിൽ എത്താൻ കാരണം കുഞ്ഞാലിക്കുട്ടിയാണ്. ഇതിന്റെ മനോവിഷമം കാരണമാണ് ഹൈദരലി തങ്ങൾ രോഗിയായി മാറിയത്.
കഴിഞ്ഞ നാലു പതിറ്റാണ്ടു കാലമായി ലീഗിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണ്. ചന്ദ്രികയുടെ ഫിനാന്‍സ് ഓഫിസറായി അബ്‌ദുൾ സമീറിനെ നിയമിച്ചതും കുഞ്ഞാലിക്കുട്ടിയാണ്. സ്വാഭാവികമായും ചന്ദ്രിക നേരിടുന്ന പ്രതിസന്ധിക്ക് മറുപടി പറയേണ്ടതും കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടതും കുഞ്ഞാലിക്കുട്ടിയാണെന്നും മുഈൻ അലി പറഞ്ഞിരുന്നു.
ചന്ദ്രികക്കായി ഭൂമി വാങ്ങിയതിലുള്‍പ്പടെ ക്രമക്കേട് നടന്നിട്ടുണ്ട്. വാങ്ങിയ ഭൂമി കണ്ടൽക്കാടാണെന്നും മുഈൻ അലി വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. പരസ്യമായി കുഞ്ഞാലിക്കുട്ടിയെ വിമർശിച്ച മുഈൻ അലിക്കെതിരെ നടപടി വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും മുതിർന്ന നേതാക്കളടക്കം ഈ ആവശ്യം തള്ളുകയായിരുന്നു.
Most Read: ബോംബ് ഭീഷണി; ഡെല്‍ഹി വിമാനത്താവളം കനത്ത സുരക്ഷയില്‍