കാഠ്മണ്ഡു: രാജ്യത്തുണ്ടായ പ്രളയക്കെടുതിയിൽ ഇന്ത്യയോടും ചൈനയോടും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ. ആഗോള ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നതിൽ മുന്നിൽനിൽക്കുന്ന രാജ്യങ്ങൾ നഷ്ടപരിഹാരം നൽകണമെന്നാണ് നേപ്പാളിന്റെ ആവശ്യം.
പട്ടികയിൽ ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളെ കൂടാതെ അമേരിക്കയെയും നേപ്പാൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിലെത്തി നേപ്പാൾ പ്രധാനമന്ത്രി നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ, സാമ്പത്തിക സഹായം ആവശ്യപ്പെട്ട് യുഎന്നിനെ സമീപിക്കുമെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാലാണ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്.
ലോകത്തിൽ ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന ഒന്നാം സ്ഥാനത്തുള്ള ചൈന, രണ്ടാം സ്ഥാനത്തുള്ള അമേരിക്ക മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ എന്നിവർക്ക് നേപ്പാൾ പോലുള്ള ദുർബല രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ചരിത്രപരമായ ബാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹിമാലയൻ ഹിമാനികൾ ഇല്ലാതായാൽ ദക്ഷിണേഷ്യയിലെ ഗംഗ, തൃശൂലി തുടങ്ങിയ നദികളെ ആശ്രയിക്കുന്ന 200 കോടിയിലധികം ജനങ്ങളുടെ ജലസുരക്ഷ അപകടത്തിലാകും. ഇത് ദക്ഷിണേഷ്യൻ സംസ്കാരത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നേപ്പാൾ ധനകാര്യ മന്ത്രാലയം ഔദ്യോഗിക നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് രാജ്യങ്ങൾക്ക് അയച്ചിട്ടുണ്ട്. ദുരന്തത്തെ നേരിടാനുള്ള അടിയന്തര ധനസഹായത്തിനായി നേപ്പാൾ രാജ്യാന്തര കാലാവസ്ഥാ ഫണ്ടിനും അപേക്ഷ നൽകിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കാനായാണ് ഈ ഫണ്ട് രൂപീകരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച നേപ്പാൾ-ചൈന അതിർത്തിക്ക് അടുത്തുണ്ടായ മിന്നൽ പ്രളയത്തിൽ 1127 പേർ മരിക്കുകയും 3900 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഹിമാലയൻ സൂനാമി എന്നാണ് നേപ്പാൾ പ്രളയത്തെ വിശേഷിപ്പിച്ചത്. നേപ്പാളിലെ റസുവ, നുവാക്കോട്ട്, ധാഡിങ് ജില്ലകളെയാണ് പ്രളയം ഗുരുതരമായി ബാധിച്ചത്. പ്രളയം വരുത്തിവെച്ച നാശനഷ്ടങ്ങളിൽ നിന്ന് കരകയറാൻ അഞ്ച് ബില്യൻ ഡോളറെങ്കിലും നേപ്പാളിന് വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം





































