തൃശൂർ: യുഎസിലെ കലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം നടത്തിയ സുഹൃത്തായ അനിലക്കെതിരെ (32) കുറ്റകരമായ നരഹത്യക്ക് മിൽപിറ്റ്സ് പോലീസ് കേസെടുത്തതായാണ് വിവരം.
ഓഗസ്റ്റ് 28ആം തീയതിയാണ് ക്രൂരമായ കൊലപാതകങ്ങൾ നടന്നത്. തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസന്റെയും സുഷമയുടെയും മകൾ അഞ്ജന (35), തിരുവനന്തപുരം സ്വദേശിനിയായ ആൻ മേരി മാത്യു (39) എന്നിവരെയാണ് കൂട്ടുകാരിയും കോട്ടയം സ്വദേശിനിയുമായ അനില കൊലപ്പെടുത്തിയത്. അഞ്ചുവർഷമായി ഒരുകുടുംബം പോലെ താമസിച്ചിരുന്ന ഉറ്റസുഹൃത്തുക്കളായിരുന്നു ഇവർ.
കലിഫോർണിയയിലെ മിൽക്രീക്ക് അപ്പാർട്ട്മെന്റിലാണ് മൂന്നുപേരും കുടുംബസമേതം താമസിച്ചിരുന്നത്. സംഭവം നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഓണം ആഘോഷിച്ചതും സിനിമ കാണാൻ പോയതുമെല്ലാം ഇവർ ഒരുമിച്ചായിരുന്നു. പിന്നെ എന്താണ് അനിലയെ കൊലപാതകത്തിലേക്ക് പ്രേരിപ്പിച്ച ഘടകമെന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കൊലപാതകവിവരങ്ങൾ പുറംലോകമറിഞ്ഞത്. അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്ന അഞ്ജനയെ ഫോണിൽ വിളിച്ചു താഴേക്ക് വരുത്തിയ ശേഷം കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ അഞ്ജനയുടെ ഭർത്താവ് വിജേഷ് ആനിന്റെ ഭർത്താവ് ജേക്കബിനെ വിളിച്ച് വിവരമറിയിച്ചു.
ഉടൻ തന്നെ ജേക്കബ് ആനിനെ വിളിച്ചെങ്കിലും ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല. വീട്ടിലെത്തിയ ജേക്കബ് കണ്ടത് കുത്തേറ്റ് രക്തത്തിൽ കുളിച്ച് ജീവനറ്റ് കിടക്കുന്ന ആനിനെയാണ്. പിന്നാലെയാണ് പോലീസ് അനിലയെ കസ്റ്റഡിയിൽ എടുത്തത്. അപ്പാർട്ട്മെന്റിന് അടുത്തായി ഒരു സ്ഥലത്ത് ഇടിച്ചുകയറ്റിയ നിലയിൽ കാറിൽ നിന്നാണ് അനിലയെ പോലീസ് പിടികൂടിയത്.
പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ അനില കുറ്റം സമ്മതിക്കുകയായിരുന്നു. അഞ്ജനയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തതെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ആൻ മാത്യുവിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി മിൽപിറ്റ്സ് പോലീസ് അറിയിച്ചു.
Most Read| ഓവുചാൽ നിർമാണത്തിനിടെ 18കാരന് ലഭിച്ചത് സ്വർണനിധി!






































