യുഎഇ : രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പുതിയ കമ്മിറ്റിക്ക് രൂപം നല്‍കി യുഎഇ. നാഷണല്‍ കോവിഡ് 19 ക്രൈസിസ് റിക്കവറി മാനേജ്മെന്റ് ആന്റ് ഗവേണന്‍സ് കമ്മിറ്റി എന്നാണ് പുതിയ സംവിധാനത്തിന് യുഎഇയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനുള്ള സുപ്രീം കമ്മിറ്റി പേര് നല്‍കിയിരിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനം യുഎഇ വ്യവസായ വകുപ്പ് മന്ത്രി ഡോ. സുല്‍ത്താന്‍ ബിന്‍ അഹ്‌മദ് അല്‍ ജാബിറിന്റെ നേതൃത്വത്തില്‍ ആയിരിക്കും. ഒപ്പം തന്നെ വിവിധ മന്ത്രാലയങ്ങളിലേയും ഫെഡറല്‍ വകുപ്പുകളിലേയും പ്രതിനിധികള്‍ കമ്മിറ്റിയില്‍ അംഗങ്ങള്‍ ആയിരിക്കും.
പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ്, ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യ – അന്താരാഷ്‌ട്ര സഹകരണം, ആരോഗ്യ – പ്രതിരോധം, ധനകാര്യം, വിദ്യാഭ്യാസം, മാനവ വിഭവ ശേഷി- സ്വദേശിവല്‍ക്കരണം, സാമൂഹിക വികസനം, ഊര്‍ജ-അടിസ്‌ഥാന സൗകര്യം, വ്യവസായം, ഭക്ഷ്യ-ജല സുരക്ഷ എന്നീ മന്ത്രാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ആയിരിക്കും കമ്മിറ്റിയില്‍ ഉണ്ടാകുക. ഒപ്പം തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ്, ക്യാബിനറ്റ് ജനറല്‍ സെക്രട്ടേറിയറ്റ്, നാഷണല്‍ സെക്യൂരിറ്റി സുപ്രീം സെക്രട്ടേറിയറ്റ്, അബുദാബി എക്‌സിക്യൂട്ടിവ് ഓഫീസ്, നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റര്‍ മാനേജ്മെന്റ് അതോറിറ്റി, യുഎഇ മീഡിയ ഓഫീസ്, ദുബായ് എക്‌സിക്യൂട്ടിവ് കൗണ്‍സിലുകള്‍, എമിറേറ്റ്‌സ് ഡെവലപ്‌മെന്റ് ബാങ്ക്‌സ്, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി എന്നിവയുടെ പ്രതിനിധികളും പുതിയ സംവിധാനത്തില്‍ അംഗങ്ങളായി ഉണ്ടായിരിക്കും.
പുതിയ കമ്മിറ്റിയുടെ പ്രധാന ലക്ഷ്യമെന്നത് രാജ്യത്തെ വിഭവങ്ങള്‍ പ്രയോജനപ്പെടുത്തി സുരക്ഷിതമായ കോവിഡ് രോഗമുക്‌തി കൈവരിക്കുക എന്നതാണ്. രാജ്യത്തെ വിവിധ സ്‌ഥാപനങ്ങളുടെയും സംവിധാനങ്ങളുടേയും പ്രവര്‍ത്തനം ഏകോപിപ്പിച്ചുകൊണ്ട് ഇതിനായി മാര്‍ഗമൊരുക്കുകയും ഒപ്പം തന്നെ പൊതുസമൂഹത്തെ സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയുമാണ് ഇതിന്റെ മറ്റ് ലക്ഷ്യങ്ങള്‍.
Read also : കോവിഡ് ചികിൽസക്ക് വ്യാജ പ്രചാരണം; മുന്നറിയിപ്പുമായി യുഎഇ