ന്യൂഡെൽഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍. പുതിയ ഡാം നിര്‍മിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഡാമിന്റെ ഉടമസ്‌ഥാവകാശമുള്ള തമിഴ്‌നാടാണെന്നും പുതിയ അണക്കെട്ട് വേണോ വേണ്ടയോ എന്ന് നിര്‍ദ്ദേശിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്‌തമാക്കി. ലോക്‌സഭയില്‍ രേഖാമൂലമാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഇതുവരെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യമാണ് കേരളം മുന്നോട്ടുവച്ചത്. കേരളത്തില്‍ നിന്നുള്ള എംപിമാരും ഇക്കാര്യത്തില്‍ ഇടപെല്‍ നടത്തിയിരുന്നു.
മുല്ലപ്പെരിയാറില്‍ തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് പാര്‍ലമെന്റിനകത്തും പുറത്തും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കേരള എംപിമാര്‍ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.
അതേസമയം വിഷയത്തില്‍ കേരളം ഇന്ന് സുപ്രീം കോടതിയില്‍ പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍ അറിയിച്ചു. മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ഡാം തുറന്ന് വിടുന്നത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് കേരളത്തിന്റെ നീക്കം.
ഇതിനിടെ മുല്ലപ്പെരിയാറിൽ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി. നിലവിൽ ഒമ്പത് ഷട്ടറുകളിലൂടെ 7141.59 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് വർധിച്ചതോടെ പുലർച്ചെ അഞ്ചേകാലോടെ നാല് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്നു. 6.45ന് ആണ് രണ്ട് ഷട്ടറുകൾ കൂടി 60 സെന്റീ മീറ്റർ ഉയർത്തിയത്. പെരിയാർ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read: സർക്കാർ ഡോക്‌ടർമാരുടെ അനിശ്‌ചിതകാല നിൽപ് സമരം ഇന്ന് മുതൽ