തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ ഡോക്‌ടർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് മുതൽ അനിശ്‌ചിതകാല നിൽപ് സമരം തുടങ്ങും. റിസ്‌ക് അലവൻസ് നൽകാത്തതിലും, ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിലുമാണ് കെജിഎംഒഎയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുന്നത്. ചികിൽസകളെ ബാധിക്കാത്ത തരത്തിലാകും സമരം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ഉള്ള ഡോക്‌ടർമാർ സമരത്തിൽ പങ്കെടുക്കും.
ശമ്പള വർധനവിലെ അപാകതകളിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയും സമരത്തിലാണ്. അതേസമയം, സംസ്‌ഥാനത്തെ പിജി ഡോക്‌ടർമാർ ഇന്നുമുതൽ പ്രഖ്യാപിച്ച ബഹിഷ്‌കരണ സമരം പിൻവലിച്ചു. ഒപി, ഐപി അടക്കം എല്ലാ എമർജൻസി ഡ്യൂട്ടികളും ബഹിഷ്‌കരിച്ചുള്ള സമരം ആണ് പിൻവലിച്ചത്. ഇന്നലെ ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ലഭിച്ച ഉറപ്പിനെ തുടർന്നാണ് തീരുമാനം.
പിജി ഡോക്‌ടർമാരുടെ കുറവ് നികത്താൻ നോൺ-അക്കാദമിക് ജൂനിയർ റെസിഡന്റ് ഡോക്‌ടർമാരെ രണ്ട് ദിവസത്തിനുള്ളിൽ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകി. സര്‍ക്കാര്‍ ഡോക്‌ടർമാര്‍ക്ക് ഒപ്പമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. പിജി ഡോക്‌ടർമാരുടെ ആവശ്യം ന്യായമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Most Read: വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന; നിരക്ക് കുറച്ചു