ലക്നൗ : കേന്ദ്ര പോലീസ് സേനയുടെ സമാന അധികാരമുള്ള സേനാവിഭാഗത്തെ രൂപീകരിക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അതായത് വാറണ്ട് ഇല്ലാതെ തന്നെ പരിശോധനക്കും അറസ്റ്റിനും അധികാരമുള്ള സേനയെയാണ് യുപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്നത്. ഉത്തര്‍പ്രദേശ് സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്‌സ് (യുപിഎസ്എസ്എഫ്) എന്ന പുതിയ സേനയുടെ ഉത്തരവാദിത്വം സംസ്ഥാനത്തെ കോടതികള്‍, ബാങ്കുകള്‍, വിമാനത്താവളങ്ങള്‍, മെട്രോ, അധികാര സ്ഥാപനങ്ങള്‍ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ സംരക്ഷണം ആയിരിക്കും. കേന്ദ്ര പോലീസ് സേനയായ സിഐഎസ്എഫ് ന്റെ സമാന അധികാരങ്ങള്‍ ഉള്ള ഈസേനയുടെ രൂപീകരണത്തിനായി 174706 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്.
സേനയുടെ പ്രാഥമിക ഘട്ടത്തില്‍ യുപി പോലീസിന്റെ പ്രത്യേക യൂണിറ്റായ പിഎസി(പ്രൊവിന്‍ഷ്യല്‍ ആര്‍മ്ഡ് കോണ്‍സ്റ്റാബുലറി) യില്‍ നിന്നുള്ള അംഗങ്ങളെ ആയിരിക്കും ഉള്‍പ്പെടുത്തുക. നീക്കിവെക്കുന്ന തുക സേനയുടെ ആദ്യ എട്ട് ബറ്റാലിയനുകള്‍ക്കായി ഉപയോഗപ്പെടുത്തും. യുപിഎസ്എസ്എഫ് നിലവില്‍ വരുന്നതോടെ വാറണ്ട് ഇല്ലാതെ തന്നെ ഒരാളെ അറസ്റ്റ് ചെയ്യാനുള്ള അധികാരം സേനാംഗങ്ങള്‍ക്ക് ഉണ്ടായിരിക്കും.
വാറണ്ട് ഇല്ലാതെ ഏതൊരാളെയും പരിശോധനക്ക് വിധേയമാക്കുന്നതും അറസ്റ്റ് ചെയ്യുന്നതും ആയ പുതിയ നപടിക്കെതിരെ സംസ്ഥാനത്ത് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ അത്തരം വിമര്‍ശനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. സിഐഎസ്എഫ് ന്റെ എല്ലാ അധികാരങ്ങളും യുപിഎസ്എസ്എഫ് നും ഉണ്ടായിരിക്കും എന്ന് മാത്രമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ 1968 ലെ സിഐഎസ്എഫ് ആക്‌ടിന്റെ പതിനൊന്നാം വകുപ്പില്‍ പറയുന്ന എല്ലാ അധികാരങ്ങളും യുപിഎസ്എസ്എഫ് നും ഉണ്ടാകുമെന്നാണ് സൂചന. അതായത് 1968 ലെ സിഐഎസ്എഫ് ആക്‌ടിന്റെ പതിനൊന്നാം വകുപ്പില്‍ പറയുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്‌തതോ, ചെയ്യാന്‍ സാധ്യത ഉള്ളതോ ആയ വ്യക്തി രക്ഷപെടുമെന്ന് വ്യക്തമാകുന്ന സാഹചര്യത്തില്‍ വാറണ്ട് ഇല്ലാതെ തന്നെ അയാളെ അറസ്റ്റ് ചെയ്യാന്‍ ഉള്ള അധികാരം യുപിഎസ്എസ്എഫ് സേനാംഗങ്ങള്‍ക്ക് ഉണ്ടായിരിക്കും.