മുംബൈ: വാസയ് സബർബിൽ ടാറ്റ നെക്‌സോൺ ഇലക്‌ട്രിക് കാറിന് തീപിടിച്ചു. കാരണം വ്യക്‌തമായിട്ടില്ല. സംഭവത്തിൽ ആളപായമില്ല. അതേസമയം, തീപിടിത്തത്തെ കുറിച്ച് ടാറ്റ ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചു. അപകടത്തിന് പിന്നിലെ കാരണം എന്തെന്ന് അന്വേഷണത്തിന് ശേഷം ഉടൻ വെളിപ്പെടുത്തും. രണ്ട് വർഷത്തിലേറെയായി വിപണിയിൽ ഉള്ള നെക്‌സോൺ ഇവിക്ക് തീ പിടിക്കുന്ന ആദ്യ സംഭവമാണിത്.
ജൂൺ 22ന് മുംബൈയിലെ സബർബനിലാണ് അപകടമുണ്ടായത്. കാറിന്റെ ബാറ്ററിക്ക് തീ പിടിച്ചതാകാമെന്നാണ് കരുതുന്നത്. രണ്ട് മാസം മുൻപ് വാങ്ങിയ കാർ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവ സമയത്ത് കനത്ത ചൂടോ മഴയോ അടക്കമുള്ള യാതൊരു പ്രതികൂല കാലാവസ്‌ഥയും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്. കാർ ഓടിക്കൊണ്ടിരിക്കുമ്പോൾ, പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടതോടെ വണ്ടി നിർത്തി പുറത്തിറങ്ങി. തുടർന്ന് വാഹനത്തിന്റെ താഴത്തെ ഭാഗത്ത് തീ ആളി പടരുകയായിരുന്നു. ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. അപകടത്തെ കുറിച്ച് സമഗ്രമായ ഫോറൻസിക്, എഞ്ചിനീയറിംഗ് അന്വേഷണം നടക്കുമെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്.
‘ഒറ്റപ്പെട്ട സംഭവത്തിന്റെ നിജസ്‌ഥിതി കണ്ടെത്താൻ ഇപ്പോൾ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. വിശദമായ പ്രതികരണം ഞങ്ങൾ പിന്നീട് പങ്കിടും. ഞങ്ങളുടെ വാഹനങ്ങളുടെയും അവരുടെ ഉപയോക്താക്കളുടെയും സുരക്ഷയിൽ ഞങ്ങൾ പ്രതിജ്‌ഞാബദ്ധരാണ്’; ടാറ്റ വക്‌താവ് പ്രതികരിച്ചു. നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്‌ട്രിക് കാർ മോഡലാണ് നെക്‌സോൺ. 30,000ലധികം ടാറ്റ ഇവികളാണ് ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. ഏകദേശം 100 ദശലക്ഷം കിലോ മീറ്ററുകൾ ഇന്ത്യൻ നിരത്തിലൂടെ ഓടിയിട്ടുണ്ടെന്നും ഇത് ആദ്യത്തെ സംഭവമാണെന്നുമാണ് ടാറ്റ പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
Most Read: റോഡിലെ അഭ്യാസ പ്രകടനങ്ങൾ ജനങ്ങൾക്കും റിപ്പോർട് ചെയ്യാം; വാട്‍സ്ആപ്പ് നമ്പറുമായി പോലീസ്