തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കിടപ്പുരോഗിയായ വയോധികനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭാര്യയെന്ന് കണ്ടെത്തൽ. കൊല്ലപ്പെട്ട ഗോപിയുടെ ഭാര്യ സുമതി പോലീസിനോട് കുറ്റം സമ്മതിച്ചു. പക്ഷാഘാതം മൂലം കിടപ്പിലായ ഗോപിയുടെ ദുരിതം താങ്ങാനാവാതെയാണ് കൊലപ്പെടുത്തിയതെന്ന് സുമതി മൊഴി നൽകി.
മണവാരി സ്വദേശി ഗോപിയെ ഇന്ന് രാവിലെയാണ് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭാര്യ സുമതിയെ വീടിന് അടുത്തുള്ള കുളത്തിന് സമീപം അബോധാവസ്‌ഥയിൽ കണ്ടെത്തിയിരുന്നു. നിലവിൽ ജില്ലാ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ് സുമതി.
15 വർഷമായി ഗോപി കിടപ്പിലായിരുന്നു. ഇക്കാലമത്രയും ഗോപിയെ ശുശ്രൂഷിച്ചിരുന്നത് ഭാര്യ സുമതിയാണ്. ഒറ്റമുറി വീട്ടിലായിരുന്നു ഇരുവരുടെയും താമസം. ഭർത്താവിന്റെ ദുരിതം കണ്ടുനിൽക്കാൻ കഴിയാതെ വന്നതോടെയാണ് കൊലപാതകം നടത്താൻ തീരുമാനിച്ചതെന്നാണ് സുമതി പോലീസിനോട് പറഞ്ഞത്. ഇന്ന് രാവിലെ ഭക്ഷണവുമായി വന്ന മകനാണ് ദാരുണ കാഴ്‌ച കണ്ടത്. ബോധരഹിതയായ സുമതിയെ ആശുപതിയിൽ എത്തിച്ചു. ബോധം തെളിഞ്ഞപ്പോൾ ആദ്യം ഡോക്‌ടറിനോടാണ് സുമതി കുറ്റസമ്മതം നടത്തിയത്. പിന്നീട് പോലീസെത്തി മൊഴിയെടുക്കുകയായിരുന്നു.
Also Read: സിവിൽ സർവീസിൽ അഴിമതി ശാപമായി തന്നെ തുടരുന്നു; മുഖ്യമന്ത്രി