തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കിടെ ആത്‍മഹത്യക്ക് ശ്രമിച്ച ദമ്പതിമാരിൽ ഭാര്യയും മരിച്ചു. നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി അമ്പിളി (40) ആണ് മരിച്ചത്. വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ദമ്പതിമാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്നു. അമ്പിളിയുടെ ഭർത്താവ് രാജൻ (47) നേരത്തെ മരിച്ചിരുന്നു.
കോടതി ഉത്തരവിന്റെ ഭാഗമായി വീട് ഒഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മീഷനും പോലീസിനും മുന്നിൽ വെച്ചാണ് രാജൻ ആത്‍മഹത്യാ ഭീഷണി മുഴക്കിയത്. വീട് ഒഴിയാൻ ആവശ്യപ്പെടുന്നതിനിടെ രാജൻ വീടിനകത്ത് കയറി കന്നാസിൽ കരുതിയ മണ്ണെണ്ണ ഭാര്യ അമ്പിളിയെ ചേർത്ത് പിടിച്ച് ദേഹത്ത് ഒഴിച്ച ശേഷം ലൈറ്റർ കത്തിക്കുകയായിരുന്നു. ഇതിനിടെ തീ ആളിപ്പടർന്ന് ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു ദമ്പതിമാരുടെ അന്ത്യം. ഇന്ന് പുലർച്ചെയോടെയാണ് രാജൻ മരിച്ചത്.
ഇതിനിടെ ആത്‌മഹത്യാ ഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പോലീസ് ഇടപെട്ടതോടെയാണ് തീകൊളുത്തേണ്ടി വന്നതെന്നും മരിക്കുന്നതിന് മുമ്പ് രാജൻ മൊഴി നൽകിയിരുന്നു. രാജന്റെ മരണത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണം ഉയരുന്നതിനിടെയാണ് അമ്പിളിയുടെ മരണം. പോലീസ് രാജന്റെ കയ്യിലെ ലൈറ്റർ തട്ടി മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് തീ ആളിപ്പടർന്നത്. സംഭവത്തിൽ ഗ്രേഡ് എസ്‌ഐ അനിൽ കുമാറിനും പൊള്ളലേറ്റിരുന്നു.
Also Read: ആലപ്പുഴയിലെ പ്രതിഷേധ പ്രകടനത്തിൽ സിപിഎം നടപടി; മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ പുറത്ത്