കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ അഞ്ചുപേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് എന്‍ഐഎ. കേസില്‍ രഹസ്യമൊഴി നല്‍കുകയും മാപ്പ് സാക്ഷിയാകാൻ സന്നദ്ധത അറിയിക്കുകയും ചെയ്‌ത അഞ്ചുപേരെയാണ് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ എറണാകുളം പ്രത്യേക കോടതിയിൽ ഹരജി സമർപ്പിച്ചത്.
കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായര്‍, മറ്റ് പ്രതികളായ മുഹമ്മദ് അന്‍വര്‍, മുസ്‌തഫ, അബ്‌ദുല്‍ അസീസ്, നന്ദഗോപാല്‍ എന്നിവര്‍ക്ക് മാപ്പ് നല്‍കണമെന്നാണ് എന്‍ഐഎ ആവശ്യപ്പെട്ടത്. ഇവര്‍ നേരത്തേ കോടതി മുമ്പാകെ രഹസ്യമൊഴി നല്‍കിയിരുന്നു. മാപ്പ് നൽകണമെന്ന ഹരജി കോടതി അംഗീകരിച്ചാൽ ഇവര്‍ കേസിലെ നിര്‍ണായക സാക്ഷികളായി മാറും.
ഇക്കാര്യത്തിലുള്ള നടപടികള്‍ ഈമാസം 29ലേക്ക് മാറ്റി വച്ചിരിക്കുകയാണ്. അന്ന് സന്ദീപ് നായരെ കോടതിയിൽ ഹാജരാക്കാനും നിര്‍ദേശമുണ്ട്. അതേസമയം കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷ് അടക്കമുള്ള എട്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികള്‍ക്ക് ഗൂഢാലോചനയിലും തുടര്‍ന്ന് കള്ളക്കടത്ത് നടത്താനുള്ള പദ്ധതികളിലും പങ്കാളിത്തമുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി നടപടി.
Read also: ഐഫോൺ വിവാദം; വിനോദിനി ബാലകൃഷ്‌ണൻ ഇന്ന് കസ്‌റ്റംസിന് മുന്നിൽ ഹാജരാകണം