ന്യൂഡെൽഹി: സമൂഹ മാദ്ധ്യമങ്ങൾ വഴി ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് അനുകൂല പ്രചാരണം നടത്തിയതായും, യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്‌തതായും കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിൽ മൂന്ന് മലയാളികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. മലപ്പുറം സ്വദേശി മൊഹമ്മദ് ആമീൻ എന്ന അബു യാഹിയ, കണ്ണൂരിൽ നിന്നുള്ള മുഷബ് അൻവർ, കൊല്ലം സ്വദേശി റഹീസ് റഷീദ് എന്നിവർക്കെതിരെയാണ് കുറ്റപത്രം.
ഡെൽഹിയിലെ കോടതിയിലാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. ടെലഗ്രാം, ഹൂപ്, ഇൻസ്‌റ്റഗ്രാം എന്നീ സമൂഹ മാദ്ധ്യമങ്ങൾ വഴി ഐഎസ് അനുകൂല പ്രചാരണം നടത്തിയതായാണ് എൻഐഎയുടെ കണ്ടെത്തൽ. 10 പേർക്കെതിരെയാണ് എൻഐഎ സ്വമേധയാ കേസെടുത്തത്. സിറിയയിലും ഇറാഖിലും ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ തകർച്ചക്ക് ശേഷമാണ് മൊഹമ്മദ് ആമീൻ 2020 മാർച്ചിൽ കശ്‌മീരിലെത്തിയതെന്നാണ് എൻഐഎയുടെ വ്യക്‌തമാക്കുന്നത്.
തുടർന്ന് റഹീസ് റഷീദിന്റെ കൂടി സഹായത്തോടെ കശ്‌മീരിൽ നിന്ന് ധനസമാഹരണം നടത്തി. പ്രതികൾക്കെതിരെ ഇസ്‌ലാമിക് സ്‌റ്റേറ്റ് ആശയങ്ങളുടെ പ്രചാരണം, ഭീകര സംഘടനയിലേക്ക് ധനസമാഹരണം നടത്തൽ, യുവാക്കളെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയതായി എൻഐഎ സംഘം വാർത്താക്കുറിപ്പിൽ അറിയിച്ചു. നേരത്തെ കണ്ണൂർ സ്വദേശികളായ ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരെ ഈ കേസിൽ എൻഐഎ സംഘം അറസ്‌റ്റ് ചെയ്‌തിരുന്നു.
Read also: വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന് സൗകര്യമൊരുക്കും; ആരോഗ്യമന്ത്രി