കണ്ണൂർ: തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കണ്ണൂരിൽ നിന്ന് അറസ്‌റ്റ് ചെയ്‌ത യുവതികളെ എൻഐഎയുടെ കസ്‌റ്റഡിയിൽ വിട്ടു. ഇന്നലെ ഡെൽഹിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയ യുവതികളെ ഏഴ് ദിവസത്തേക്കാണ് കസ്‌റ്റഡിയിൽ വിട്ടത്.
കണ്ണൂർ താണ സ്വദേശികളായ ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരാണ് പിടിയിലായത്. ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന ഇൻസ്‌റ്റഗ്രാം ഗ്രൂപ്പിന്റെ മറവിൽ ഇവർ ഐഎസിന് വേണ്ടി പ്രവർത്തിക്കുകയും സമൂഹമാദ്ധ്യമങ്ങളിലൂടെ ആശയപ്രചാരണം നടത്തുകയും ചെയ്‌തുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇവരെ നേരത്തെയും എൻഐഎ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിരുന്നു. ഇവർക്ക് ഐഎസുമായി അടുത്ത ബന്ധമുണ്ടെന്ന് എൻഐഎ പറയുന്നു.
മിഷ്ഹ സിദ്ദീഖ് സിറിയയിലേക്കുള്ള യാത്രയിൽ ഇറാനിലെ ടെഹ്റാൻ വരെ എത്തിയെന്നാണ് എൻഐഎ പറയുന്നത്. മുഷാബ് അൻവർ, ഷിഫ ഹാരിസ് എന്നിവരെ ഐഎസിലേക്ക് അടുപ്പിച്ചത് മിഷ്ഹയാണ്. മിഷ്ഹ കശ്‌മീരിലുള്ള കൂട്ടാളികൾക്ക് ഐഎസ് പ്രവർത്തനങ്ങൾക്ക് പണം അയച്ചു നൽകി. കശ്‌മീരിലേക്ക് പോകാനായിരുന്നു ഷിഫ ഹാരിസിന്റെ പദ്ധതിയെന്നും എൻഐഎ പറയുന്നു. ഏഴ് പേരടങ്ങുന്ന മലയാളി സംഘം ഭീകര പ്രവർത്തനങ്ങൾക്കായി കശ്‌മീരിൽ പോകാൻ പദ്ധതി ഇട്ടിരുന്നതായി എൻഐഎ എഫ്ആആറിൽ പറയുന്നുണ്ട്.
Most Read: കോവിഡ്; ഇത്തവണയും ആറൻമുള ഉതൃട്ടാതി വള്ളംകളി ഉണ്ടാവില്ല