കണ്ണൂർ: ഐഎസ് ബന്ധം ആരോപിച്ച് കണ്ണൂരിൽ അറസ്‌റ്റ് ചെയ്‌ത യുവതികൾക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി എൻഐഎ. അറസ്‌റ്റിലായ യുവതികൾക്ക് ഐഎസുമായി അടുത്ത ബന്ധമുണ്ടെന്നാണ് എൻഐഎ വ്യക്‌തമാക്കുന്നത്. ഐഎസ് ബന്ധം ആരോപിച്ച് ഇന്ന് രാവിലെയോടെയാണ് കൊച്ചി, ഡെൽഹി എൻഐഎ സംഘം കണ്ണൂർ സ്വദേശികളായ ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരെ അറസ്‌റ്റ് ചെയ്‌തത്.
മുഷാബ് അൻവർ, ഷിഫ ഹാരിസ് എന്നിവരെ ഐഎസിലേക്ക് അടുപ്പിച്ചത് മിഷ്ഹയാണെന്നും, സിറിയയിലേക്കുള്ള യാത്രയിൽ മിഷ്‌ഹ ഇറാനിലെ ടെഹ്‌റാൻ വരെ എത്തിയെന്നും എൻഐഎ വ്യക്‌തമാക്കി. കൂടാതെ ഐഎസ് പ്രവർത്തനങ്ങൾക്കായി കശ്‌മീരിലുള്ള കൂട്ടാളികൾക്ക് മിഷ്‌ഹ പണം അയച്ചു നൽകിയിരുന്നുവെന്നും, കശ്‌മീരിലേക്ക് പോകാൻ തന്നെയാണ് ഷിഫാ ഹാരിസിന്റെ പദ്ധതിയെന്നും എൻഐഎ കൂട്ടിച്ചേർത്തു.
കേസിൽ എൻഐഎ സമർപ്പിച്ച എഫ്‌ഐആറിൽ 7 പേരടങ്ങുന്ന മലയാളി സംഘം ഭീകര പ്രവർത്തനങ്ങൾക്കായി കശ്‌മീരിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നതായി വ്യക്‌തമാക്കുന്നുണ്ട്. ഇവർ ഇൻസ്‌റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി ഐഎസ് ആശയപ്രചരണം നടത്തിയെന്നാണ് യുഎപിഎ പ്രകാരമുള്ള കേസ്. കൂടാതെ കേസിൽ ഷിഫാ ഹാരിസിനെയും, മിഷ്‌ഹ സിദ്ധിഖിനെയും കഴിഞ്ഞ മാർച്ചിൽ കൊച്ചിയിലെ ഓഫിസിലെത്തിച്ച് വിട്ടയച്ചിരുന്നു. തുടർന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് ഇപ്പോൾ അറസ്‌റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
Read also: ജമ്മു കശ്‌മീരില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു