ന്യൂഡെൽഹി: സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്ത് ഐപിഎസിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയ നൈജീരിയൻ സ്വദേശിയെ പോലീസ് പിടികൂടി. ഡെൽഹിയിലെ ഉത്തംനഗറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. റൊമാനസ് ക്‌ളിബൂസ് എന്നയാളിനെ തിരുവനന്തപുരം സിറ്റി സൈബർ പോലീസാണ് പിടികൂടിയത്.
ഡിജിപിയുടെ പേരിൽ ഒരു അധ്യാപികയിൽ നിന്ന് 14 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. അനിൽകാന്ത് ഐപിഎസിന്റെ പേരിൽ വ്യാജ വാട്‍സ്‌ആപ്പ് അക്കൗണ്ട് ഉണ്ടാക്കി കൊല്ലത്തെ ഒരു അധ്യാപികയിൽ നിന്ന് ഹൈ ടെക്ക് രീതിയിലായിരുന്നു ഓൺലൈൻ കവർച്ച. ഓൺലൈൻ ലോട്ടറി അടിച്ചുവെന്ന സന്ദേശമാണ് കൊല്ലം കുണ്ടറ സ്വദേശിയായ അധ്യാപികക്ക് ആദ്യം ലഭിക്കുന്നത്.
സമ്മാനത്തുക ലഭിക്കുന്നതിന് മുൻപ് നികുതി അടക്കാനുള്ള പണം കമ്പനിക്ക് നൽകണമെന്നും തട്ടിപ്പുകാർ സന്ദേശം അയച്ചു. അല്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നും ഡിജിപിയുടെ ചിത്രം ഉൾപ്പടെയുള്ള വാട്‍സ്‌ആപ്പ് സന്ദേശത്തിൽ പറഞ്ഞിരുന്നു. താൻ ഇപ്പോൾ ഡെൽഹിയിലാണെന്നും സന്ദേശത്തിൽ അറിയിച്ചു. ഇതോടെ സംശയം തീർക്കാൻ പോലീസ് ആസ്‌ഥാനത്തേക്ക് വിളിച്ച അധ്യാപികക്ക് ഡിജിപി ഡെൽഹിയിലേക്ക് പോയെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ സന്ദേശമയച്ചത് ഡിജിപി തന്നെയെന്ന് അധ്യാപിക ഉറപ്പിക്കുകയായിരുന്നു.
തുടർന്ന്, തട്ടിപ്പുകാരുടെ നിർദ്ദേശ പ്രകാരം പണം നൽകുകയും ചെയ്‌തു. പിന്നീടാണ് തട്ടിപ്പ് മനസിലായത്. അസം സ്വദേശിയുടെ പേരിലെടുത്ത ഒരു നമ്പറിൽ നിന്നാണ് വ്യാജ വാട്‍സ്‌ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയതെന്ന് ഹൈ ടെക്ക് സെല്ലിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സൈബർ തട്ടിപ്പിൽ ജാഗ്രത പുലർത്തണമെന്ന് പോലീസ് ജനങ്ങൾക്ക് നിർദ്ദേശം നൽകുന്നതിനിടെ ആയിരുന്നു ഡിജിപിയുടെ പേരിൽ തട്ടിപ്പ് നടന്നത്.
Most Read: ലിജു കൃഷ്‌ണയെ വിലക്കണം; പോഷ് നിയമം നടപ്പിലാക്കണമെന്നും ഡബ്ള്യുസിസി