ന്യൂഡെൽഹി: യമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിൽ നയതന്ത്ര ഇടപെടലിന് കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകണമെന്ന ആവശ്യം ഡെൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആക്‌ടിംഗ് ചീഫ് ജസ്‌റ്റിസ് വിപിൻ സാംഘി അധ്യക്ഷനായ ബെഞ്ചാണ് സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹരജി പരിഗണിക്കുന്നത്.
കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബത്തിന് ബ്ളഡ് മണി നൽകി കേസ് ഒത്തുതീർക്കാനുള്ള ചർച്ചകൾക്ക് സൗകര്യമൊരുക്കാനും കേന്ദ്രത്തിന് നിർദ്ദേശം നൽകണം. ബ്ളഡ് മണി യമൻ നിയമ സംവിധാനത്തിലെ സാധ്യതയാണെന്നും, ഇടപെടുന്നതിൽ കേന്ദ്ര സർക്കാരിന് മുന്നിൽ തടസമില്ലെന്നും ഹരജിയിൽ പറയുന്നു.
ഇക്കാര്യത്തിൽ സിംഗിൾ ബെഞ്ചിന്റെ ഭാഗത്ത് നിന്നുണ്ടായ ഉത്തരവ് ഭേദഗതി ചെയ്യണമെന്നും അഡ്വ. കെആർ സുഭാഷ് ചന്ദ്രൻ മുഖേന സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടു. യമൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ നിമിഷ പ്രിയയുടെ ബന്ധുക്കൾക്ക് സഹായം ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ അറിയിച്ചിരുന്നു.
ബന്ധുക്കൾക്ക് അടക്കം യമനിലേക്ക് യാത്രയ്‌ക്ക് സൗകര്യമൊരുക്കുമെന്നും വ്യക്‌തമാക്കിയിരുന്നു. യമൻ പൗരൻ തലാല്‍ അബ്‌ദു മഹദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയുടെ വധശിക്ഷ സനയിലെ അപ്പീൽ കോടതി നേരത്തെ ശരിവച്ചിരുന്നു.
Read Also: ആർടി ഓഫിസ് ജീവനക്കാരിയുടെ ആത്‌മഹത്യ; കൂട്ട സ്‌ഥലംമാറ്റത്തിന് ശുപാർശ