കോഴിക്കോട്: ഭീതിക്കിടെ, ഇന്ന് കൂടുതൽ ആളുകളുടെ പരിശോധനാ ഫലങ്ങൾ പുറത്തുവരും. നിപ ബാധിതരുടെ സമ്പർക്ക പട്ടികയിലുള്ള ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെട്ട ആളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക. ആറ് പേർക്കാണ് കോഴിക്കോട് ജില്ലയിൽ നിലവിൽ നിപ സ്‌ഥിരീകരിച്ചത്. രണ്ടുപേർ മരിച്ചു. നാല് പേർ ചികിൽസയിലാണ്. 83 പേരുടെ പരിശോധനാ ഫലം ഇതുവരെ നെഗറ്റീവായി.
അതേസമയം, കോഴിക്കോട് നഗരത്തിലും നിപ കേസുകൾ റിപ്പോർട് ചെയ്‌തതോടെ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. കോഴിക്കോട് കോർപറേഷനിലെ ഏഴ് വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്‌ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. അതേസമയം ജില്ലയിൽ ആദ്യം മരിച്ചയാൾക്കും നിപയെന്ന് കഴിഞ്ഞ ദിവസമാണ് സ്‌ഥിരീകരിച്ചത്. ഓഗസ്‌റ്റ് 30ന് മരിച്ച കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിനാണ് നിപ സ്‌ഥിരീകരിച്ചത്.
ഇതോടെ, മരുതോങ്കര മേഖലയിൽ നിന്നും വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര സംഘം ഇന്നലെ മേഖലയിൽ സന്ദർശനം നടത്തിയിരുന്നു. സമ്പർക്കപ്പട്ടികയിൽ മറ്റു ജില്ലകളിൽ നിന്ന് ഉൾപ്പടെയുള്ളവരുടെ എണ്ണം 1080 ആയി. ഇതിൽ 327 ആരോഗ്യപ്രവർത്തകരാണ്. അതേസമയം, കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കുള്ള അവധി അടുത്തയാഴ്‌ച ഞായറാഴ്‌ച വരെ നീട്ടി.
ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും ഒരാഴ്‌ച ക്‌ളാസുകൾ ഓൺലൈനായിരിക്കും. അതിനിടെ, കേരളത്തിൽ നിപ വൈറസ് റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ ഓസ്ട്രേലിയയിൽ നിന്ന് ആന്റിബോഡി എത്തിക്കാൻ ഐസിഎംആർ (Indian Council of Medical Research) നടപടി ആരംഭിച്ചു. 20 ഡോസ് മോണോക്‌ളോണൽ ആന്റിബോഡി വാങ്ങുമെന്ന് ഐസിഎംആർ ഡയറക്‌ടർ ജനറൽ രാജീവ് ബാൽ അറിയിച്ചു. അടിയന്തിര ഘട്ടത്തിൽ പ്രത്യേക അനുമതിയോടെ മാത്രം നൽകുന്ന മരുന്നാണ് മോണോക്‌ളോണൽ ആന്റിബോഡി.
Most Read| ഓൺലൈൻ വായ്‌പ ആപ്; നിയന്ത്രണത്തിന് പ്രത്യേക നിയമം കൊണ്ടുവരും- കേന്ദ്രമന്ത്രി