തിരുവനന്തപുരം: നിപയിൽ സംസ്‌ഥാനത്തിന് ആശങ്കയകലുന്നു. ഇതുവരെ പരിശോധിച്ച സാമ്പിളുകളെല്ലാം നെഗറ്റീവാണെന്നും, ആരുടെയും ആരോഗ്യ നില ഗുരുതരമല്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 94 പേർക്ക് പനിയുടെ ലക്ഷണങ്ങൾ കണ്ടത്തിയിരുന്നു എന്നാൽ ഇവർക്കാർക്കും തന്നെ നിപ ബാധിതനുമായി സമ്പർക്കമില്ലെന്ന് കണ്ടെത്തിയിരുന്നു. കണ്ടെയ്ൻമെന്റ് സോണിലെ വീടുകൾ കേന്ദ്രീകരിച്ചു കൊണ്ട് വിവര ശേഖരണം പൂർത്തിയായെന്നും 21 ദിവസം ജാഗ്രത തുടരുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, നിപ രോഗ വ്യാപനം നിലവിലെ സാഹചര്യത്തിൽ നിയന്ത്രണ വിധേയമാണെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. സമ്പർക്കപട്ടികയിൽ പോസിറ്റീവ് കേസുകൾ ഇല്ലാത്തത് ആശ്വാസം നൽകുന്നുവെന്നും ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നത് മികച്ച പ്രതിരോധ പ്രവർത്തനങ്ങളാണെന്നും മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. നിപ പ്രതിരോധത്തിൽ അയവ് വരുത്താതെയുള്ള പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും ജിഹാദികളുടെ വക്‌താക്കളായി; വി മുരളീധരൻ