ചെന്നൈ: ‘നിവാർ’ ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്നും കനത്ത നാശം വിതക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. വീടുകൾ ഉൾപ്പടെ കെട്ടിടങ്ങൾക്കും കൃഷി രംഗത്തും ചുഴലിക്കാറ്റ് നാശം വിതക്കും. പുതുച്ചേരിയിലും കാരക്കലിലുമാകും ഏറ്റവും ശക്‌തമായി കാറ്റ് അനുഭവപ്പെടുകയെന്ന് കാലാവസ്‌ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് അർധരാത്രിയോടെയാകും കാരക്കലിനും മഹാബലിപുരത്തിനും ഇടയിലായി കാറ്റ് തീരം തൊടുക.
മണിക്കൂറിൽ 130 കിലോമീറ്റർ മുതൽ 145 കിലോമീറ്റർ വരെ വേഗതയാണ് തീരത്തെത്തുമ്പോൾ കാറ്റിന് പ്രവചിക്കുന്നത്. 2015ലെ പ്രളയത്തിൽ നേരിടേണ്ടിവന്ന ദുരിതങ്ങളെ മുൻനിർത്തി കർശന മുൻകരുതലുകളാണ് ഈ വർഷം സംസ്‌ഥാനത്ത് കൈക്കൊണ്ടിരിക്കുന്നത്.
തമിഴ്‍നാട്ടിലെ 7 ജില്ലകളിൽ ‘നിവാർ’ ചുഴലിക്കാറ്റ് കനത്ത നാശം വിതക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഇതിനെ തുടർന്ന് 13 ജില്ലകളിൽ നാളെയും പൊതു അവധി പ്രഖ്യാപിച്ചു. നിരവധി ജില്ലകളിൽ ബസ് ഗതാഗതം നിർത്തി വെച്ചിരിക്കുകയാണ്.
ചെന്നൈക്ക് സമീപം ചെമ്പരക്കം തടാകം സംഭരണശേഷിയുടെ 80 ശതമാനം പിന്നിട്ടതിനെ തുടർന്ന് 7 ഗേറ്റുകൾ തുറന്നു. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും അനുഭവപ്പെടുന്നുണ്ട്. ദക്ഷിണ റെയിൽവെ നിരവധി ട്രെയിനുകൾ റദ്ദാക്കി. ചെന്നൈ വിമാത്താവളത്തിൽ നിന്നുള്ള 24 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
Read also: നിരീശ്വരവാദം മുഖംമൂടി മാത്രം; ഉമർ ഖാലിദിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുറ്റപത്രം