ന്യൂഡെൽഹി: വടക്കുകിഴക്കൻ ഡെൽഹി കലാപക്കേസിൽ മുൻ ജെഎൻയു വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെതിരെ ഗുരുതര ആരോപണങ്ങളുമായി പുതിയ അനുബന്ധ കുറ്റപത്രം. ഉമർ ഖാലിദിന്റെ നിരീശ്വരവാദം വെറും മുഖംമൂടി മാത്രമാണെന്നും തീവ്ര മുസ്‌ലിം നിലപാടിൽ വിശ്വസിക്കുന്ന വ്യക്‌തിയാണ് ഖാലിദെന്നും കുറ്റപത്രത്തിൽ ഡെൽഹി പോലീസ് ആരോപിച്ചു.
ഡെൽഹി കലാപത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് കുറ്റപത്രങ്ങൾ പോലീസ് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉമർ ഖാലിദ്, ഷർജിൽ ഇമാം, ഫൈസാൻ ഖാൻ എന്നിവരെ പ്രതികളാക്കി 930 പേജ് വരുന്ന പുതിയ കുറ്റപത്രം പോലീസ് കോടതിയിൽ സമർപ്പിച്ചത്. പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച ഒരു കൂട്ടം വിദ്യാർഥികൾക്ക് സിം കാർഡ് എത്തിച്ചു കൊടുത്തതിനാണ് ഫൈസാൻ ഖാനെ പ്രതി ചേർത്തിരിക്കുന്നത്.
തീവ്ര മുസ്‌ലിം സംഘടനകളെയും അതിതീവ്ര ഇടത് അരാജകവാദികളെയും കൂട്ടുപിടിച്ച് ഉമർ ഖാലിദ് ഗൂഢാലോചന നടത്തിയെന്ന് പോലീസ് കുറ്റപത്രത്തിൽ പറയുന്നു. അതേസമയം, ഷർജീൽ ഇമാമിനെ പ്രഹരശേഷിയുള്ള സൂത്രധാരനെന്നാണ് ഡെൽഹി പോലീസ് വിശേഷിപ്പിച്ചത്. ഷർജീലിന്റെ മതഭ്രാന്തും അക്കാദമിക് മികവുമാണ് ഉമർ ഖാലിദ് ചൂഷണം ചെയ്യുന്നതെന്നും കുറ്റപത്രത്തിൽ പോലീസ് ആരോപിച്ചു.
അക്രമ രാഷ്‌ട്രീയത്തെ കൂട്ടുപിടിച്ച് മുസ്‌ലിം രാഷ്‌ട്ര നിർമാണത്തിന് ശ്രമിച്ചു, മുസ്‌ലിം ആഭിമുഖ്യ ഗ്രൂപ്പുകൾ, തീവ്ര സംഘടനകൾ, ഇടത് അരാജകവാദികൾ എന്നിവരെ കൂട്ടുപിടിച്ച് കലാപത്തിന് ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങളും ഖാലിദിന് നേരെ പോലീസ് ആരോപിക്കുന്നുണ്ട്.
ഷഹീൻ ബാഗ് അടക്കം റോഡ് ഉപരോധിച്ചുള്ള സമരത്തിന് പിന്നിൽ ഷർജീൽ ആണെന്ന് പോലീസ് പറയുന്നു. പലയിടങ്ങളിലും സമരത്തിന് നേതൃത്വം കൊടുത്ത ഷർജീൽ പിന്നീട് സമരങ്ങളെ അക്രമാസക്‌തമാക്കി തീർക്കുകയായിരുന്നെന്നും പോലീസ് കുറ്റപത്രത്തിൽ കൂട്ടിച്ചേർത്തു.
യുഎപിഎ വകുപ്പുകൾ പ്രകാരം അഡീഷണൽ സെഷൻസ് ജഡ്‌ജി അമിതാഭ് റാവത്തിന് മുമ്പാകെയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. നിയമ വിരുദ്ധ സമ്മേളനം, ക്രിമിനൽ ഗൂഢാലോചന, മതം, ജാതി, ഭാഷ എന്നിവയുടെ അടിസ്‌ഥാനത്തിൽ ശത്രുത വളർത്തുക എന്നിവ ഐപിസിയിലെ മറ്റ് വകുപ്പുകൾക്കൊപ്പം ചേർത്താണ് ഇവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
Also Read: ‘നിവാർ’ കനത്ത നാശം വിതക്കുമെന്ന് മുന്നറിയിപ്പ്; അതീവ ജാഗ്രതയിൽ തമിഴ്‌നാട്