ലോക് ഡൗൺ കാലത്തിന്റെ വിരസതക്കും മടുപ്പിനും അൽപം ആശ്വാസമായി ‘നിഴൽ’ ആമസോൺ പ്രൈമിലെത്തി. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണിത്. പ്രേക്ഷക ഭാഗത്ത് നിന്ന് നോക്കിയാൽ, കാഴ്ചക്കാരന് ഫ്രഷ്നസ് നൽകുന്ന, ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറും മിസ്റ്ററിയും കൃത്യമായി സമന്വയിപ്പിച്ച കുടുംബത്തോടൊപ്പം കണ്ടിരിക്കാവുന്ന ചിത്രം, അതാണ് നിഴൽ.
ഏപ്രിൽ 9ന് തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം നിർഭാഗ്യവശാൽ കോവിഡ് രണ്ടാം വരവോടെ തിയേറ്ററിൽ നിന്ന് പിൻവലിക്കേണ്ടിവന്നു. എന്നിട്ടും, ഐഎംബിഡി റേറ്റിങ്ങിൽ ആവറേജിന് മുകളിൽ സ്ഥാനം ലഭിച്ചിരിക്കുന്ന നല്ല ചിത്രങ്ങളിൽ ഒന്നാണിത്. കുഞ്ചാക്കോ ബോബനും തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയും പ്രധാന കഥാപാത്രങ്ങളായെത്തിയ രസകരമായും ആകാംക്ഷയോടെയും കണ്ടിരിക്കാവുന്ന നല്ലൊരു ചിത്രം.
ഞെട്ടിക്കുന്ന ചില ആകസ്മികതകളാണ് സിനിമയെ മുന്നോട്ടുനയിക്കുന്നത്. ദ്വയാർഥ പ്രയോഗങ്ങളില്ലാത്ത, ആസ്വദിക്കാവുന്ന തമാശകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ചില നിഗൂഢതകളും സിനിമയുടെ നിലവാരം അടിവരയിടുന്നു. നേരിട്ടുള്ള ലളിതമായ കഥപറച്ചിലാണ് സംവിധായകന് അവലംബിച്ചിരിക്കുന്നത്. ക്രൈം സമ്മാനിക്കുന്ന ഞെട്ടലിനേക്കാള്‍ അതിന്റെ നിഗൂഢതക്കാണ് സിനിമയിൽ പ്രാധാന്യം. അതുകൊണ്ട് തന്നെ ഏതു പ്രായത്തിലുള്ളവർക്കും ആസ്വദിക്കാവുന്ന ചിത്രവും കൂടിയായി ‘നിഴൽ’ മാറുന്നുണ്ട്.
രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന പുരസ്കാരങ്ങളും നേടിയ ഫിലിം എഡിറ്റർ അപ്പു എൻ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ്. പക്ഷെ, പക്വതയോടെയും കൈയടക്കത്തോടെയും സിനിമയെ മുന്നോട്ടു നയിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ചെറിയ പോരായ്മകളെ സംവിധാന മികവ് കൊണ്ടും എഡിറ്റിങ് നിലവാരം കൊണ്ടും ഒരുപരിധിവരെ മറികടന്നിട്ടുണ്ട്. ഒപ്പം ദീപക് ഡി മേനോന്റെ മനോഹരമായ ഛായാഗ്രാഹക മികവും സിനിമയുടെ ആസ്വാദന നിലവാരം ഉയർത്തുന്നുണ്ട്. സൂരജ് എസ് കുറുപ്പിന്റെ സംഗീതവും ചിത്രത്തെ മടുപ്പില്ലാതെ മുന്നോട്ടു നയിക്കുന്നതിൽ സഹായമായി മാറുന്നുണ്ട്.
തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് സഞ്ജീവാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന് ഫെല്ലിനി ടിപി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വാർത്താ വിതരണം ശിവ പ്രസാദ്.
പരസ്യചിത്രങ്ങളിലൂടെ നേരത്തേ ശ്രദ്ധ നേടിയിട്ടുള്ള ഇസിന് ഹാഷ് എന്ന മലയാളി ബാലതാരമാണ് നിഴലിലെ ഏറ്റവും മനോഹരമായ കാസ്റ്റിങ്. ഒപ്പം, വല്ലാതെ ഇഷ്ടം തോന്നിപ്പോകുന്ന, ചിത്രത്തിലെ പ്രധാന ആകർഷണമായ നായയും എടുത്തു പറയേണ്ടതാണ്. മലയാളത്തിന്റെ സ്വന്തം ചാക്കോച്ചനും തെന്നിന്ത്യന്‍ സൂപ്പര്‍താര പദവി കൈയാളുന്ന നയന്‍താരയും ആദ്യമായാണ് ഒരു ചിത്രത്തിൽ ഒന്നിക്കുന്നത്. പക്ഷെ, യാതൊരു അപാകതകൾക്കും ഇടംനൽകാത്ത ‘കെമിസ്ട്രി‘ സിനിമയുടെ അവസാനംവരെ നിലനിറുത്താൻ ഇരുവർക്കും സാധിച്ചിട്ടുണ്ട്. ബാക്കി ‘ഹോം’ സ്ക്രീനിൽ.
Related Read: രഞ്ജിനി ജോസിന്റെ ഹൃദയഹാരിയായ ഗാനമെത്തി; കേട്ടിരുന്നു പോകുമെന്ന് സോഷ്യൽമീഡിയ