ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ ഡെൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ ദേശ വിരുദ്ധ ഘടകങ്ങൾ ഇല്ലെന്നും ഉണ്ടെങ്കിൽ കേന്ദ്ര ഏജൻസികൾക്ക് അത്തരത്തിലുള്ളവരെ കണ്ടെത്തി ചോദ്യം ചെയ്യാമെന്നും ഭാരതീയ കിസാൻ യുണിറ്റ് (ബികെയു) നേതാവ് രാകേഷ് ടികേത്ത്.
കർഷകസമരം തീവ്ര ഇടതുപക്ഷ സംഘടനകൾ ഹൈജാക്ക് ചെയ്‌തുവെന്ന രീതിയിലുള്ള പ്രചാരണം കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു. സമരത്തിൽ സംഘർഷമുണ്ടാക്കാൻ തീവ്ര ഇടതുപക്ഷ സംഘടനകൾ ശ്രമിക്കുന്നതായി കേന്ദ്ര സർക്കാരിന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചുവെന്ന രീതിയിലുള്ള വാർത്തകളാണ് പുറത്തുവന്നത്. കർഷകർക്കിടയിൽ തീവ്ര ഇടതുപക്ഷം നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയലും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു ടികേത്ത്.
ഏതെങ്കിലും നിരോധിത സംഘടനകളിലെ നേതാക്കൾ തങ്ങളോടൊപ്പം തിരിഞ്ഞു കളിക്കുന്നുണ്ടെങ്കിൽ അവരെ അഴിക്കുള്ളിലാക്കണമെന്ന് രാകേഷ് ടികേത്ത് പറഞ്ഞു. കേന്ദ്ര ഏജൻസികൾ അത്തരക്കാരെ പിടികൂടണം. ഞങ്ങൾ അത്തരത്തിലുള്ള ഒരാളെ പോലും ഇവിടെ കണ്ടെത്തിയിട്ടില്ല. ഇനി അങ്ങനെ കണ്ടാൽ തന്നെ അവരെ ഞങ്ങൾ പറഞ്ഞയക്കും, ടികേത്ത് വ്യക്‌തമാക്കി.
ഡെൽഹി-ഗാസിപുർ അതിർത്തിയിൽ നിന്ന് ഡെൽഹിയിലേക്ക് കർഷക മാർച്ച് ആരംഭിച്ചുകഴിഞ്ഞു . അതേസമയം കർഷക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം 17ആം ദിവസത്തിലേക്ക് കടന്നു. ഈ സന്ദർഭത്തിൽ സമരം അതിശക്‌തമായി മുന്നോട്ട് കൊണ്ടുപോകാനാണ് കർഷകരുടെ തീരുമാനം.
Read also: സംഘിയോ ചാണക സംഘിയോ; ആ വിളിയില്‍ അഭിമാനം; സുരേഷ് ഗോപി