തിരുവനന്തപുരം: സംസ്‌ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. കിറ്റ് വിതരണം ചെയ്യുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. അത് കണക്കിലെടുത്തുള്ള തീരുമാനമുണ്ടാകും. ചില വിഭാഗങ്ങൾക്കായി കിറ്റ് പരിമിതിപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
എന്നാൽ സർക്കാർ എല്ലാവരെയും ഒരുപോലെ കാണുന്നതിന്റെ ഭാഗമായാണ് വേർതിരിവില്ലാതെ കിറ്റ് കൊടുക്കാൻ തീരുമാനിച്ചത്. വിഷയത്തിൽ കൂടുതൽ ചർച്ചകൾക്ക് ശേഷം അന്തിമ തീരുമാനം സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. നിലവിലെ സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് കിറ്റ് വിതരണം അവസാനിപ്പിച്ചതായുള്ള വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് മന്ത്രി വിശദീകരണവുമായി രംഗത്ത് വന്നത്.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിക്കുകയും, സംസ്‌ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഭക്ഷ്യകിറ്റ് വിതരണം തുടരാൻ ബുദ്ധിമുട്ടാണെന്ന് ധനവകുപ്പ് നേരത്തെ ഭക്ഷ്യ വകുപ്പിനെ അറിയിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചായിരിക്കും സർക്കാർ തീരുമാനം എടുക്കുക.
Read Also: പരാമർശം പിൻവലിക്കേണ്ടത് ബിഷപ്പ്; സർവകക്ഷി യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്ന് കാനം