ന്യൂഡെല്‍ഹി: പുതിയ കെപിസിസി അധ്യക്ഷന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തിടുക്കം വേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാൻഡ്. എല്ലാവരോടും കൂടിയാലോചിച്ച ശേഷം തീരുമാനമെന്നാണ് നിലപാട്. പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ കൂടുതല്‍ ആലോചനകള്‍ക്ക് സമയമില്ലായിരുന്നു എന്നും ഹൈക്കമാൻഡ് പറഞ്ഞു.
എല്ലാ മുതിര്‍ന്ന നേതാക്കളോടും ചര്‍ച്ച ചെയ്യണമെന്നാണ് ഹൈക്കമാൻഡിന്റെ നിര്‍ദേശമെന്ന് കേരളത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് താരിഖ് അന്‍വർ പറഞ്ഞു. കെ സുധാകരനെ അധ്യക്ഷനാക്കുന്നത് സംബന്ധിച്ചും നേതാക്കളുടെ അഭിപ്രായം തേടും. പാര്‍ട്ടിയെ എല്ലാ തലത്തിലും ശക്‌തിപ്പെടുത്തുമെന്നും താരിഖ് അന്‍വര്‍ കൂട്ടിച്ചേർത്തു.
നിലവിൽ കെ സുധാകരന്റെ പേരാണ് ആദ്യ പരിഗണനയില്‍ ഉള്ളത്. കൊടിക്കുന്നില്‍ സുരേഷും കെ മുരളീധരനും തൊട്ടുപിന്നിലുണ്ട്. സുധാകരന് വേണ്ടി ഉയരുന്ന മുറവിളി കാണാതെ പോകരുതെന്ന് ചില എഐസിസി നേതാക്കള്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിരുന്നു.
തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പ്രതിപക്ഷ നേതാവിനേയും കെപിസിസി അധ്യക്ഷനെയും മാറ്റണമെന്ന പൊതുവായ ആവശ്യം ഉയര്‍ന്നതിനെ തുടർന്നാണ് ഹൈക്കമാൻഡ് നീക്കം. പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയെ മാറ്റി വിഡി സതീശനെ ചുമതല ഏൽപ്പിച്ചിരുന്നു. കൂടാതെ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ രാജി പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡിന് കത്ത് നല്‍കുകയും ചെയ്‌തിട്ടുണ്ട്.
Read also: നീതി ആയോഗ് സുസ്‌ഥിര വികസന സൂചിക; കേരളം വീണ്ടും ഒന്നാമത്