തിരുവനന്തപുരം: ഈ വർഷം വിരമിക്കുന്ന സർക്കാർ ജീവനക്കാരുടെ സർവീസ് ഒരു വർഷം കൂടി നീട്ടി നൽകണമെന്ന ശമ്പള കമ്മീഷന്റെ ശുപാർശ സർക്കാർ തള്ളുമെന്ന് ധനകാര്യ മന്ത്രി ഡോ.ടിഎം തോമസ് ഐസക്ക്. പെൻഷൻ പ്രായം വർധിപ്പിക്കില്ല എന്നതാണ് സർക്കാർ നയമെന്നും മന്ത്രി അറിയിച്ചു.
ഇതിനിടെ ശമ്പള വർധനവിൽ അതൃപ്‌തി അറിയിച്ച് പ്രതിപക്ഷ സംഘടനകൾ സമരം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, പ്രതിഷേധിക്കുന്നവർ നാടിന്റെ അവസ്‌ഥ കൂടി മനസിലാക്കണമെന്ന് മന്ത്രി പ്രതികരിച്ചു. പതിനൊന്നാം ശമ്പള കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന ശുപാർശകളിൽ ഒന്നാണ് ജീവനക്കാരുടെ സർവീസ് നീട്ടി നൽകണം എന്നത്. ഇത് പെൻഷൻ പ്രായം ഉയർത്തുന്നതിനും നിയമ നിരോധനത്തിനും തുല്യമാണ്.
എന്നാൽ, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യുവാക്കളിൽ നിന്നടക്കം ഉണ്ടായേക്കാവുന്ന പ്രതിഷേധം കണക്കിലെടുത്ത് ഈ ശുപാർശ അംഗീകരിക്കാൻ സാധ്യതയില്ലെന്ന് തോമസ് ഐസക്ക് വ്യക്‌തമാക്കി. തിരഞ്ഞെടുപ്പ് വിജ്‌ഞാപനം വരുന്നതിന് മുമ്പ് ശമ്പള കമ്മീഷൻ വിജ്‌ഞാപനം അംഗീകരിക്കേണ്ടതുണ്ട്. അതിനാൽ, ഉപസമിതി പരിശോധന ഇല്ലാതെ മന്ത്രിസഭ നേരിട്ട് ഇക്കാര്യത്തിൽ തീരുമാനം എടുത്തേക്കും.
Also Read: പന്തീരാങ്കാവ് യുഎപിഎ കേസ്; വിജിത്തിന് എതിരെ എൻഐഎയുടെ ഗുരുതര ആരോപണം