കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്‌റ്റിലായ വിജിത്ത് വിജയനെതിരെ ഗുരുതര ആരോപണവുമായി എന്‍ഐഎ. കേസിൽ നാലാം പ്രതിയാണ് അറസ്‌റ്റിലായ വിജിത്ത് വിജയൻ. കേസിലെ നിര്‍ണായക കണ്ണിയാണ് വിജിത്ത് എന്നാണ് ദേശീയ അന്വേഷണ ഏജൻസി പറയുന്നത്. ഒളിവിൽ കഴിയുന്ന സിപി ഉസ്‌മാനും വൈത്തിരിയില്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജലീലുമൊത്ത് വിജിത്ത് ഗൂഢാലോചന നടത്തിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
ഒളിവിൽ കഴിയുന്ന മാവോയിസ്‌റ്റുകൾക്ക് ഭക്ഷണം, മരുന്ന്, വസ്‌ത്രം എന്നിവ എത്തിച്ചു നൽകിയതും വിജിത്താണെന്ന് എൻഐഎ പറയുന്നു. നാല് ദിവസത്തെ എന്‍ഐഎ കസ്‌റ്റഡി അവസാനിച്ചതിനെ തുടർന്ന് വിജിത്ത് വിജയനെ ഇന്ന് കൊച്ചിയിലെ എന്‍ഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു.
വിജിത്തിന് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് എൻഐഎ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. നിരോധിക്കപ്പെട്ട സിപിഐ മാവോയിസ്‌റ്റ് സംഘടനയിലെ സുപ്രധാന കണ്ണിയാണ് വിജിത്ത് എന്ന് എന്‍ഐഎ പറയുന്നു. ഇത് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ എൻഐഎ കോടതിയിൽ ഹാജരാക്കി.
വിജിത്തിനെ അടുത്ത മാസം 19 വരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്‍ഡ് ചെയ്‌തു. ഈ മാസം 21നാണ് പന്തീരാങ്കാവ് യുഎപിഎ കേസിൽ വയനാട് സ്വദേശി വിജിത്ത് വിജയനെ എൻഐഎ കൊച്ചി യൂണിറ്റ് അറസ്‌റ്റ് ചെയ്‌തത്. എന്‍ജിനീയറിംഗ് ബിരുദധാരിയായ ഇയാൾ കല്‍പ്പറ്റ പുഴമുടി സ്വദേശിയാണ്.
Read Also: വിഎസ് അച്യുതാനന്ദൻ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷ സ്‌ഥാനം രാജിവച്ചു