തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്‌ഥാനം വിഎസ് അച്യുതാനന്ദൻ രാജിവച്ചു. മുഖ്യമന്ത്രിക്ക് വിഎസ് രാജിക്കത്ത് നൽകി. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിഎസ് സ്‌ഥാനം ഒഴിയുന്നത്.
13 റിപ്പോർട്ടുകളാണ് ഭരണപരിഷ്‌കാര കമ്മീഷൻ ഇത് വരെ തയ്യാറാക്കിയത്. ഇതിൽ 11 റിപ്പോർട്ടുകൾ സമർപ്പിച്ചു. ഇന്നലെയാണ് മൂന്ന് റിപ്പോർട്ടുകൾ സമർപ്പിച്ചത്. രണ്ട് റിപ്പോർട്ടുകളുടെ പ്രിന്റിംഗ് ജോലി പുരോഗമിക്കുകയാണ്.
നൂറു കണക്കിന് ആളുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കമ്മീഷന്റെ പഠന റിപ്പോര്‍ട്ടുകൾ ഉണ്ടായതെന്ന് വിഎസ് പറഞ്ഞു. ഇതിനായി സഹകരിച്ച എല്ലാവർക്കും അദ്ദേഹം കൃതജ്‌ഞത അറിയിച്ചു. സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടുകളില്‍ കൈക്കൊള്ളുന്ന തുടര്‍ നടപടികളാണ് കമ്മീഷന്‍ ചിലവഴിച്ച തുകയുടെ മൂല്യം നിശ്‌ചയിക്കുകയെന്നും അതുണ്ടാവും എന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും വിഎസ് വിടവാങ്ങൽ കുറിപ്പിൽ പറഞ്ഞു.
2016 ജൂലായിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി വിഎസ് ചുമതലയേറ്റത്. കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യ പ്രശ്‌നങ്ങൾ കാരണം അദ്ദേഹം പൊതുവേദികളിൽ നിന്ന് വിട്ടു നിന്നിരുന്നു. അതിന്റെ തുടർച്ചയായാണ് വിഎസ് സ്‌ഥാനമൊഴിയുന്നത്.
നേരത്തെ ഔദ്യോഗിക വസതിയിൽ നിന്നും അദ്ദേഹം താമസം മാറിയിരുന്നു. മകൻ അരുൺകുമാറിന് ഒപ്പമാണ് വിഎസ് ഇപ്പോൾ താമസം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം പ്രചാരണ രംഗത്ത് ഉണ്ടാവാനുള്ള സാധ്യതകൾ ഇതോടെ ഇല്ലാതാവുകയാണ്.
Read Also: ഈന്തപ്പഴ ഇറക്കുമതി; കസ്‌റ്റംസിനോട് വിവരങ്ങൾ തേടി സർക്കാർ; അസാധാരണ നീക്കം