തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ വിഎസ് അച്യുതാനന്ദൻ അപ്പീൽ നൽകി. ജില്ലാ പ്രിൻസിപ്പൽ കോടതിയിലാണ് അപ്പീൽ നൽകിയത്. കോടതി വിധി യുക്‌തി സഹമല്ലെന്ന് വിഎസ് നേരത്തെ വ്യക്‌തമാക്കിയിരുന്നു. ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട് പരിഗണിക്കാതെയാണ് കോടതി ഉത്തരവെന്നും വിഎസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.
ഉമ്മൻചാണ്ടി നൽകിയ മാനനഷ്‌ടകേസിൽ 10 ലക്ഷം നഷ്‌ടപരിഹാരം നല്‍കാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയാണ് ഉത്തരവിട്ടത്. സോളാർ അഴിമതിയിൽ തന്റെ പങ്കിനെപറ്റി ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ അപകീർത്തികരമാണ് എന്ന് കാണിച്ചാണ് നഷ്‌ടപരിഹാരത്തിന് ഉമ്മൻ ചാണ്ടി കേസ് ഫയൽ ചെയ്‌തത്.
ഉമ്മൻ ചാണ്ടിയുടെ പങ്കുതെളിയിക്കുന്ന, അദ്ദേഹം തന്നെ നിയമിച്ചിരുന്ന ജസ്‌റ്റിസ് ശിവരാജൻ കമ്മീഷന്റെ റിപ്പോർട്ടും, തുടർന്ന് സർക്കാർ ഈ റിപ്പോർട് അംഗീകരിച്ചുകൊണ്ട് ഉമ്മൻ ചാണ്ടിക്കെതിരെ എടുത്ത നടപടി റിപ്പോർട്ടും ഉദ്യോഗസ്‌ഥൻമാർ സാക്ഷിയായി വന്നു തെളിയിച്ചിട്ടുണ്ട്.
ഈ വസ്‌തുതകൾ ഒന്നും പരിഗണിക്കാതെയുള്ള ജനുവരി 22ലെ സബ് കോടതി വിധിക്ക് എതിരെയാണ് അപ്പീൽ സമർപ്പിക്കുന്നതെന്നാണ് വിഎസ് അച്യുതാനന്ദന്റെ നിലപാട്. അതേസമയം അപ്പീൽ കൊടുക്കാനുള്ള അവകാശം വിഎസ് അച്യുതാതന്ദന് ഉണ്ടെന്നും, തെറ്റ് ചെയ്യാത്തതിനാൽ തനിക്ക് പേടിയില്ലെന്നുമായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം.
Read Also: ദുർഘട പാതകൾ ഏറെ താണ്ടിയ രക്ഷാ പ്രവർത്തനം; അഭിമാനമെന്ന് മന്ത്രി കെ രാജൻ