പാലക്കാട്: മലമ്പുഴ രക്ഷാ ദൗത്യത്തെ അഭിനന്ദിച്ച് റവന്യൂ മന്ത്രി കെ രാജൻ. ദുർഘട പാതകൾ താണ്ടിയാണ് രക്ഷാ സംഘം ദൗത്യം പൂർത്തിയാക്കിയത്. എല്ലാ ദൗത്യ സംഘങ്ങളുടെയും പൊതുജനങ്ങളുടെയും കൂട്ടായ്‌മകളുടെയും വലിയ വിജയമാണ് ഈ രക്ഷാ പ്രവർത്തനമെന്ന് മന്ത്രി പറഞ്ഞു. അപൂർവങ്ങളിൽ അപൂർവമായ രക്ഷാദൗത്യമാണ് കഴിഞ്ഞ രണ്ട് ദിവസമായി കേരളം കണ്ടു കൊണ്ടിരിക്കുന്നത്.
ചെങ്കുത്തായ മലനിരകളിലേക്ക് കടക്കുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിനായി ഇന്ത്യൻ ആർമിയും സംസ്‌ഥാന പോലീസും ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥരും നാട്ടുകാരും ഒരുമിക്കുകയായിരുന്നു. അതിനിടെ ബാബുവിന്റെ ആരോഗ്യ നിലയിൽ ആശങ്ക പ്രകടിപ്പിച്ച് രക്ഷാപ്രവർത്തകർ രംഗത്ത് വന്നിരുന്നു. ബാബു വെള്ളം കുടിച്ചതിന് പിന്നാലെ രക്‌തം ഛർദിച്ചതാണ് ആശങ്കയ്‌ക്ക് ഇടയാക്കിയത്.
ചെറാട് മലയിൽ ബാബു വെള്ളവും ഭക്ഷണവുമില്ലാതെ ഉറക്കം വെടിഞ്ഞ് കുടുങ്ങി കിടന്നത് 46 മണിക്കൂറാണ്. ബാബുവിന് സമീപം ആദ്യം എത്തിയപ്പോൾ സൈന്യം ഭക്ഷണവും വെള്ളവും നൽകി. സുരക്ഷാ ബെൽറ്റും കയറും ഉപയോഗിച്ചാണ് ബാബുവിനെ രക്ഷിച്ചത്. ആയിരം അടി ഉയരമുള്ള മലയുടെ 600 അടിയോളം ഉയരമുള്ള പൊത്തിൽ കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്തുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമാണ്.
ഭൂമിശാസ്‌ത്രപരമായ പ്രശ്‌നങ്ങൾ, രാത്രിയിൽ തീരെ വെളിച്ചമില്ലാത്ത അവസ്‌ഥ, വന്യമൃഗങ്ങളുടെ സാന്നിധ്യം എന്നിങ്ങനെ രക്ഷാ പ്രവർത്തനത്തിന്റെ ഓരോ വളവുകളിലും മടക്കുകളിലും ദൗത്യത്തിന് നേരിടാൻ പ്രതിസന്ധികൾ ഏറെയായിരുന്നു. വെള്ളമോ ഭക്ഷണമോ ഇല്ലാതെ രണ്ട് ദിവസത്തിലേറെയാണ് ബാബു മലയിടുക്കിലിരുന്നത്. പൊത്തിൽ അകപ്പട്ടുപോയപ്പോഴും മനോധൈര്യം കൈവിടാതെ താൻ അപകടത്തിലാണെന്ന് ലോകത്തെ അറിയിക്കാൻ ബാബുവിന് കഴിഞ്ഞു എന്നതാണ് നിർണായകമായത്.
Read Also: മലയാളികളുടെ ബെംഗളൂരു യാത്രക്ക് വീണ്ടും തിരിച്ചടി; എൻഎച്ച് 948ലും രാത്രിയാത്രാ നിരോധനം