ന്യൂഡെൽഹി : ആഭ്യന്തര വിമാന സർവീസുകളിൽ ഭക്ഷണ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര വിമാന സർവീസുകളിൽ ഭക്ഷണ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനവുമായി അധികൃതർ രംഗത്ത് വന്നത്.
നിയന്ത്രണത്തിന്റെ ഭാഗമായി രണ്ട് മണിക്കൂറിൽ താഴെയുള്ള വിമാന സർവീസുകളിൽ ഭക്ഷണം വിതരണം ചെയ്യേണ്ടെന്നാണ് തീരുമാനം. അതേസമയം തന്നെ അന്താരാഷ്‌ട്ര വിമാന സർവീസുകളിൽ ഭക്ഷണ വിതരണത്തിന് തടസം ഉണ്ടായിരിക്കില്ലെന്നും അധികൃതർ വ്യക്‌തമാക്കി.
ഭക്ഷണം കഴിക്കുന്നതിനായി മാസ്‌ക് മാറ്റുന്ന സാഹചര്യത്തിൽ രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന ആശങ്ക കണക്കിലെടുത്താണ് പുതിയ തീരുമാനം. രാജ്യത്ത് കോവിഡ് വ്യാപനം ആരംഭിച്ച സമയത്തും വിമാനങ്ങളിൽ ഭക്ഷണ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അന്ന് രോഗവ്യാപനം നിയന്ത്രിക്കാൻ സാധിച്ചുവെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഇപ്പോൾ ആഭ്യന്തര വിമാന സർവീസുകളിൽ ഭക്ഷണ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം എടുത്തത്.
Read also : ബന്ധു നിയമന വിവാദം; വിധി പരിശോധിച്ച ശേഷം പ്രതികരണമെന്ന് ഗവർണർ