തിരുവനന്തപുരം: ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളിലെ പോലെ ഭയചകിതമാകേണ്ട സ്‌ഥിതിവിശേഷം നിലവില്‍ കേരളത്തിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാഗ്രത പുലര്‍ത്തിയാല്‍ നമുക്ക് ഈ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കും. എന്നാല്‍ ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന വസ്‌തുതാ വിരുദ്ധമായ പല സന്ദേശങ്ങളും സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെക്കൂടി ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള ഒരു അഗ്‌നിപര്‍വതത്തിനു മുകളിലാണ് നമ്മള്‍ ഇരിക്കുന്നതെന്ന് മനസിലാക്കണം. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വളരെ യാന്ത്രികമായി അനുസരിക്കുന്നതിനു പകരം, അവ നമ്മളേവരും സ്വയം ഏറ്റെടുക്കണമെന്നാണ് അഭ്യർഥന. ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയോ മറ്റ് നടപടികൾ ഭയന്നോ ചെയ്യുന്നതിനു പകരം ഇതെല്ലാം അവനവന്റെ ഉത്തരവാദിത്വമാണെന്ന് കണ്ടുകൊണ്ട് സാഹചര്യത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ എല്ലാവരും സന്നദ്ധരാകണം’, മുഖ്യമന്ത്രി പറഞ്ഞു.
രോഗവ്യാപന തോത് വർധിച്ചു വരുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി ശനിയാഴ്‌ച ചർച്ച നടത്തിയതായും കോവിഡ് ചികിൽസക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾക്ക് പൂർണ സഹകരണം സ്വകാര്യ ആശുപത്രികൾ വാഗ്ദാനം ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.
Read also: വാക്‌സിൻ ക്യാംപയിൻ ഏറ്റെടുത്ത് ജനം; ഇന്ന് മാത്രം ലഭിച്ചത് 1.15 കോടി രൂപ