ന്യൂഡെൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയാറായില്ലെങ്കിൽ കർഷക സമരം അടുത്തകാലത്തെങ്ങും അവസാനിക്കില്ലെന്ന സൂചന നൽകി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. സമരം സമീപകാലത്തൊന്നും അവസാനിക്കാൻ പോകുന്നില്ല. നിയമം പിൻവലിച്ചില്ലെങ്കിൽ വീട്ടിലേക്ക് മടക്കമില്ലെന്നാണ് ഞങ്ങളുടെ മുദ്രാവാക്യം. പ്രക്ഷോഭം ഒക്‌ടോബറിന് മുൻപ് അവസാനിക്കില്ല, ടിക്കായത്ത് പറഞ്ഞു.
സമരം ചെയ്യുന്ന കർഷകർക്ക് എതിരായ പോലീസിന്റെയും ഭരണകൂടത്തിന്റെയും പീഡനം അവസാനിപ്പിക്കുകയും തടവിലാക്കിയ കർഷകരെ മോചിപ്പിക്കാൻ തയ്യാറാവുകയും ചെയ്‌തില്ലെങ്കിൽ സർക്കാരുമായി ഇനിയൊരു ഔപചാരിക ചർച്ചക്ക് തങ്ങൾ തയാറല്ലെന്ന് സംയുക്‌ത കിസാൻ മോർച്ച ചൊവ്വാഴ്‌ച വ്യക്‌തമാക്കിയിരുന്നു.
കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ സമരം ആരംഭിച്ചതിന് ശേഷം പതിനൊന്ന് വട്ടം കർഷകരും സർക്കാരും തമ്മിൽ ചർച്ചകൾ നടന്നിരുന്നു. ജനുവരി 22 നായിരുന്നു അവസാനവട്ട ചർച്ച.
കിടങ്ങുകൾ കുഴിക്കുന്നതും റോഡിൽ ഇരുമ്പ് ആണികൾ പിടിപ്പിക്കുന്നതും മുള്ളുവേലി സ്‌ഥാപിക്കുന്നതും ഇന്റർനെറ്റ് സേവനങ്ങൾ അവസാനിപ്പിക്കുന്നതും ബിജെപി-ആർഎസ്എസ് പ്രവർത്തകരെ ഉപയോഗിച്ച് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതും കർഷകർക്ക് എതിരായി സർക്കാരും പോലീസും നടത്തുന്ന അക്രമണമാണെന്ന് കർഷകർ പറഞ്ഞു.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകരാണ് ഡെൽഹി അതിർത്തികളിൽ സമരം ചെയ്യുന്നത്. അതേസമയം, പുതിയ നിയമങ്ങൾ കർഷകർക്ക് അവസരങ്ങൾ തുറന്നുകൊടുക്കുമെന്നും കാർഷിക മേഖലയെ പരിഷ്‌കരിക്കുമെന്നുമാണ് കേന്ദ്രത്തിന്റെ വാദം. എന്നാൽ, കർഷക നിയമങ്ങൾ കോർപറേറ്ററുകൾക്ക് മാത്രമാണ് ഗുണം ചെയ്യുകയെന്നാണ് കർഷകരുടെ നിലപാട്.
Read also: അകാലി ദള്‍ അധ്യക്ഷന്റെ വാഹനത്തിന് നേരെ വെടിവെപ്പ്; പ്രവർത്തകർക്ക് പരിക്ക്