കൊച്ചി: അവതാരകയെ അപമാനിച്ച വിഷയത്തിൽ കേസ് നേരിടുന്ന ശ്രീനാഥ് ഭാസിയെ നിർമാതാക്കളുടെ സംഘടന വിലക്കിയതിനെതിരേ മമ്മൂട്ടി. വിലക്ക് പാടില്ലെന്നും അന്നം മുട്ടിക്കുന്ന പരിപാടിയാണെന്നും തൊഴിൽ നിഷേധം തെറ്റാണെന്നും മമ്മൂട്ടി പറഞ്ഞു.
‘റോഷാക്ക്’ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. വിലക്കിനെ കുറിച്ചുള്ള ചോദ്യത്തിന് ‘വിലക്ക് മാറ്റിയില്ലേ?’ എന്നായിരുന്നു താരം തിരിച്ചു ചോദിച്ചത്. ഇല്ലെന്ന മറുപടി വന്നപ്പോൾ തൊഴിൽ നിഷേധം തെറ്റാണെന്നും വിലക്കിയിട്ടില്ലെന്നാണ് താൻ അറിഞ്ഞിരുന്നതെന്നും അത് അന്നം മുട്ടിക്കുന്ന പരിപാടിയാണെന്നും മമ്മൂട്ടി പ്രതികരിച്ചു.
ഇദ്ദേഹത്തിന്റെ പ്രതികരണം ആരെയും അവരുടെ തൊഴിലിൽ നിന്ന് വിലക്കുന്നത് തെറ്റാണ് എന്ന ഉയർന്ന മാനുഷിക-ജനാധിപത്യ ബോധത്തിൽ നിന്നാണ്. എന്നാലിത് ശ്രീനാഥ് ഭാസിയെ അനുകൂലിച്ചുകൊണ്ടുള്ള മറുപടിയായും നിർമാതാക്കളുടെ സംഘടനാ നടപടിയെ മമ്മൂട്ടി വിമർശിച്ചു എന്നൊക്കെയുള്ള രീതിയിൽ ചില മാദ്ധ്യമങ്ങൾ വ്യാഖ്യാനിച്ച്, പട്ടിയെ പേപ്പട്ടിയാക്കി തല്ലികൊല്ലുന്ന നിലയിലേക്ക് വളർത്തുന്നുണ്ട്.
ശ്രീനാഥ് ഭാസിയെ വിഷയത്തിൽ താര സംഘടന പരസ്യ പ്രതികരണം നടത്തിയിരുന്നില്ല. യുട്യൂബ് ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറി എന്ന ആരോപണം നേരിടുന്ന നടന്‍ ശ്രീനാഥ് ഭാസി സെപ്‌റ്റംബർ 26ന് അറസ്‌റ്റിലായതും അന്നേദിവസം തന്നെ സ്‌റ്റേഷൻ ജാമ്യത്തിൽ ഇറങ്ങിയതും. സംഘടനാപരമായ മധ്യസ്‌ഥ ചർച്ചയിൽ ശ്രീനാഥിനെതിരായ കേസ് പരാതിക്കാരി പിൻവലിക്കുകയും ചെയ്‌തിരുന്നു. ഈ വിഷയത്തിലാണ് നിർമാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിക്കെതിരെ അനിശ്‌ചിത കാലത്തേക്ക് തൊഴിൽ വിലക്ക് ഏർപ്പെടുത്തിയത്.
Most Read: ഇമ്മ്യുണോ ഗ്‌ളോബുലിന്‍ നിലവാരമുള്ളതെന്ന് കേന്ദ്രലാബ്