ഗുവാഹത്തി: കൃത്യമായ രേഖകളില്ലാതെ സംസ്‌ഥാനത്ത് താമസിച്ചു വരികയായിരുന്ന 42 ബംഗ്‌ളാദേശ് പൗരന്‍മാരെ അസം സര്‍ക്കാര്‍ മടക്കി അയച്ചു. നിയമനടപടികള്‍ പാലിച്ചുകൊണ്ട് അസമിലെ സുടാര്‍കണ്ടി അന്താരാഷ്‌ട്ര അതിര്‍ത്തി മുഖേനയാണ് ഇവരെ തിരിച്ചയച്ചത്.
പല കാലത്തായി അസമിന്റെ വിവിധ ഭാഗങ്ങളില്‍ കൃത്യമായ രേഖകള്‍ ഇല്ലാതെ പ്രവേശിച്ചവരാണ് ഇവരെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാംരൂപ്, ശിവസാഗര്‍, ദിമാ ഹസാവു, ഗുവാഹത്തി, കച്ചാര്‍, കരിംഗഞ്ച്, സോനിത്ത്പുര്‍, സൗത്ത് സല്‍മാരാ എന്നീ പ്രദേശങ്ങളില്‍ നിന്നാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.
മൂന്ന് വര്‍ഷത്തോളമായി വിവിധ ഡിറ്റെന്‍ഷന്‍ ക്യാംപുകളില്‍ ആയിരുന്നു ഇവര്‍. ഇവരില്‍ പലരും വളരെ കാലമായി അസമില്‍ അനധികൃതമായി കഴിഞ്ഞു വരികയായിരുന്നു. 33 പുരുഷന്‍മാരും, 9 സ്‌ത്രീകളുമാണ് മടക്കി അയച്ചവരില്‍ ഉള്‍പ്പെടുന്നത്.
ഇന്ത്യന്‍ അധികൃതര്‍ അന്താരാഷ്‌ട്ര അതിര്‍ത്തി വഴി ഇവരെ ബംഗ്‌ളാദേശിലെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറുക ആയിരുന്നു. നേരത്തെ മെയ്, ജൂലായ് മാസങ്ങളിലായി അന്‍പതില്‍ അധികം ബംഗ്‌ളാദേശ് പൗരന്‍മാരെ അസം സര്‍ക്കാര്‍ മടക്കി അയച്ചിരുന്നു.
Read Also: ആരോഗ്യത്തിനാണ് പ്രാധാന്യം; പടക്കങ്ങൾ നിരോധിച്ച് രാജസ്‌ഥാൻ