തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിനെ തുടർന്ന് തെക്കൻ കേരളത്തിലെ ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലേർട്ട് പിൻവലിച്ചു. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട് മാത്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബുറെവിയുടെ ശക്‌തി കുറഞ്ഞതോടെയാണ് ജാഗ്രതാ നിർദ്ദേശത്തിൽ മാറ്റം വരുത്തിയത്.
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലെ ചിലയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുറെവി തമിഴ്‌നാട് രാമനാഥപുരത്തിന് സമീപത്ത് വെച്ചുതന്നെ തീവ്ര ന്യൂനമർദ്ദമായി മാറിയാണ് സഞ്ചരിക്കുന്നത്. ഈ അതിതീവ്ര ന്യൂനമർദ്ദം തമിഴ്‌നാട്ടിലൂടെ സഞ്ചരിച്ച് കൂടുതൽ ദുർബലമായ ഒരു ന്യൂനമർദ്ദമായി മാറിയാണ് കേരളത്തിലേക്ക് പ്രവേശിക്കുക എന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ പുതിയ വിലയിരുത്തൽ.
മണിക്കൂറിൽ ഏകദേശം 30-40 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് കേരളത്തിൽ കടക്കുക. തുടർന്ന്, തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കൻ മേഖലയിലൂടെ ന്യൂനമർദ്ദം അറബിക്കടലിൽ എത്തും. കാലാവസ്‌ഥാ വകുപ്പിന്റെ പുതിയ അറിയിപ്പിൽ ആശങ്ക ഒഴിഞ്ഞെങ്കിലും ജനങ്ങൾ ജാഗ്രത കൈവെടിയരുത്. കേരളത്തിൽ ഒറ്റപ്പെട്ട ശക്‌തമായതോ, അതിശക്‌തമായതോ ആയ മഴക്ക് സാധ്യതയുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരളതീരത്ത് മൽസ്യബന്ധനം നിരോധിച്ചിരിക്കുകയാണ്.
ന്യൂനമർദ്ദത്തിന്റെ സഞ്ചാരപഥവും വികാസവും കേന്ദ്ര കാലാവസ്‌ഥാ വകുപ്പും സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്‌മം നിരീക്ഷിച്ച് മുന്നറിയിപ്പുകളിൽ വരുന്ന മാറ്റങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതാണ്.