അബുദാബി: രാജ്യത്ത് സ്‌കൂളുകളിൽ നേരിട്ടെത്തുന്ന, വാക്‌സിൻ എടുക്കാത്ത 12 വയസിന് മുകളിലുള്ള വിദ്യാർഥികൾ ആഴ്‌ചയിൽ ഒരിക്കൽ നിർബന്ധമായും പിസിആർ ടെസ്‌റ്റ് നടത്തണമെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ വാക്‌സിനെടുത്ത വിദ്യാർഥികൾ 30 ദിവസത്തിൽ ഒരിക്കൽ പിസിആർ ടെസ്‌റ്റ് നടത്തി ഗ്രീൻ പാസ് നേടണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
നിലവിൽ 2 ഡോസ് വാക്‌സിനെടുത്ത 16 വയസിന് മുകളിലുള്ള വിദ്യാർഥികൾക്ക് സ്‌കൂളുകളിൽ നേരിട്ടെത്താൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ വാക്‌സിൻ ഇളവുള്ള കുട്ടികൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും അധികൃതർ വ്യക്‌തമാക്കി. 11 വയസിൽ താഴെയുള്ള കുട്ടികൾക്ക് മാസത്തിൽ ഒരിക്കലാണ് പിസിആർ ടെസ്‌റ്റ് നടത്തേണ്ടത്. വിദ്യാർഥികൾക്കുള്ള പരിശോധനക്ക് സ്‌കൂളുകളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
കോവിഡ് വ്യാപനത്തിന് ശേഷം സ്‌കൂളുകൾ തുറന്ന സാഹചര്യത്തിൽ കർശന മാനദണ്ഡങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. രണ്ടാം ഡോസ് വാക്‌സിൻ എടുത്ത ശേഷം 28 ദിവസങ്ങൾ പൂർത്തിയായാൽ മാത്രമേ സ്‌കൂളുകളിൽ നേരിട്ടെത്താൻ അനുമതി നൽകുകയുള്ളൂ. കൂടാതെ ശരീരോഷ്‌മാവ് പരിശോധിക്കാനുള്ള സൗകര്യം സ്‌കൂളുകളിൽ ഒരുക്കിയിട്ടില്ലെങ്കിൽ 2.5 ലക്ഷം ദിർഹം വരെ പിഴയായി ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read also: ജമ്മു കശ്‌മീരിൽ ഭീകരാക്രമണം; സ്‌കൂൾ പ്രിൻസിപ്പാളും അധ്യാപകനും കൊല്ലപ്പെട്ടു