കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്‌ഥാനാർഥി നിർണയത്തിലെ അഭ്യൂഹങ്ങൾ തള്ളി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. സജീവ രാഷ്‌ട്രീയത്തിലേക്ക് വരാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അച്ചു ഉമ്മൻ പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയുടെ മകളായി ജീവിക്കാനാണ് ഇഷ്‌ടം. അപ്പ കഴിഞ്ഞാൽ ചാണ്ടി ആണ് കുടുംബത്തിലെ രാഷ്‌ട്രീയക്കാരൻ. മക്കൾ സ്വന്തം കഴിവുകൊണ്ട് രാഷ്‌ട്രീയത്തിൽ വരണമെന്നായിരുന്നു അപ്പയുടെ നിലപാടെന്നും അച്ചു ഉമ്മൻ പറഞ്ഞു.
തന്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അവസാനിപ്പിക്കണമെന്നും അച്ചു ഉമ്മൻ ആവശ്യപ്പെട്ടു. പുതുപ്പള്ളിയിലെ സ്‌ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളും ചോദ്യങ്ങളും വളരെ നേരത്തെയായിപ്പോയി എന്ന് ചൂണ്ടിക്കാട്ടിയ അച്ചു ഉമ്മൻ, ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ വ്യക്‌തത വരുത്താനാണ് ഇപ്പോൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വന്നതെന്നും വ്യക്‌തമാക്കി.
ചാണ്ടി ഉമ്മൻ യോഗ്യനായ മൽസരാർഥി ആണെന്നും എന്നാൽ ആരെ മൽസരിപ്പിക്കാണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് പാർട്ടിയാണെന്നും അച്ചു ഉമ്മൻ ചൂണ്ടിക്കാട്ടി. ആൾക്കൂട്ടത്തിനിടയിലായിരുന്നു എപ്പോഴും ഉമ്മൻ ചാണ്ടി. എന്നാൽ, അപ്പയുടെ യാത്രയയപ്പ് കണ്ടപ്പോഴാണ് ഇത്രയധികം ആളുകളുടെ മനസിൽ ആഴത്തിലിറങ്ങിയ സ്‌നേഹമാണ് ഉമ്മൻ ചാണ്ടിയോടുള്ളതെന്ന് മനസിലാക്കാൻ പറ്റിയതെന്നും അച്ചു ഉമ്മൻ കൂട്ടിച്ചേർത്തു.
Most Read: ശക്‌തമായ മഴ; വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും നാളെ അവധി