വാഷിംഗ്‌ടൺ: എല്ലാ രാജ്യങ്ങൾക്കും റഷ്യൻ ഫെഡറേഷനുമായി അതിന്റേതായ ബന്ധമുണ്ടെന്നും അതിൽ ഒരു മാറ്റത്തിനും അമേരിക്ക ശ്രമിക്കുന്നില്ലെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്മെന്റ് വക്‌താവ് നെഡ് പ്രൈസ്. യുക്രൈനിൽ യുദ്ധം തുടരുന്നതിനിടെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവ് ഡെൽഹി സന്ദർശനത്തിന് എത്തുന്ന സാഹചര്യത്തിലാണ് യുഎസിന്റെ പ്രസ്‌താവന.
“വിവിധ രാജ്യങ്ങൾ റഷ്യൻ ഫെഡറേഷനുമായി അവരുടേതായ ബന്ധം സ്‌ഥാപിക്കാൻ പോകുന്നു. അത് ചരിത്ര വസ്‌തുതയാണ്. ഭൂമിശാസ്‌ത്രത്തിന്റെ ഒരു വസ്‌തുതയാണ്. അത് നമ്മൾ മാറ്റാൻ ആഗ്രഹിക്കുന്ന ഒന്നല്ല. ഞങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത്, അത് ഇന്ത്യയുടെയോ അല്ലെങ്കിൽ ലോകമെമ്പാടുമുള്ള മറ്റ് പങ്കാളികളുടെയും സഖ്യകക്ഷികളുടെയും കാര്യത്തിലാണെങ്കിലും, അന്താരാഷ്‌ട്ര സമൂഹം യോജിച്ച് സംസാരിക്കുന്നത് ഉറപ്പാക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുക എന്നതാണ്,” നെഡ് പ്രൈസ് പറഞ്ഞു.
“നീതീകരിക്കപ്പെടാത്ത, പ്രകോപനമില്ലാതെയുള്ള, മുൻകൂട്ടി ആസൂത്രണം ചെയ്‌ത ആക്രമണത്തിനെതിരെ ഉറക്കെ സംസാരിക്കുക, അക്രമം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുക, ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ആ ലക്ഷ്യങ്ങളിലേക്കുള്ള സ്വാധീനം ഉപയോഗിക്കുക. അമേരിക്കയുമായി അടുപ്പമുള്ള രാജ്യങ്ങളേക്കാൾ റഷ്യൻ ഫെഡറേഷനിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന മറ്റ് രാജ്യങ്ങളുണ്ട്,”- അദ്ദേഹം പറഞ്ഞു.
ഡെൽഹിയിൽ എത്തിയ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്‌ച നടത്തും. യുക്രൈൻ- റഷ്യ യുദ്ധ പശ്‌ചാത്തലത്തിൽ ലെവ്‌റോവിന്റെ സന്ദർശനം പ്രാധാന്യമുള്ളതാണ്.
വ്യാഴാഴ്‌ച വൈകുന്നേരത്തോടെയാണ് രണ്ട് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ലവ്‌റോവ് ഡെൽഹിയിൽ എത്തിയത്. യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം അടക്കമുള്ള സഹകരണം സംബന്ധിച്ച് ചർച്ച നടക്കും.
Most Read: 20 വർഷത്തോളം ഇംഗ്‌ളീഷ് അധ്യാപകൻ, ഇന്ന് ഓട്ടോ ഡ്രൈവർ; ‘പട്ടാഭി’ പൊളിയാണ്