ന്യൂഡെൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയുടെ നിർണായക യോഗം ഇന്ന് നടക്കാനിരിക്കെ നേതൃത്വത്തിന് മുന്നിൽ അഭ്യർഥന വച്ച് മുതിർന്ന നേതാവും പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെടുന്ന ജി 23 നേതാക്കളിൽ ഒരാളുമായ വിവേക് തൻഖ. ‘ഇന്ത്യ എന്ന ആശയം വീണ്ടും പുനർനിർമിക്കുന്നതിന്’ ഒത്തൊരുമിച്ച് പ്രവർത്തിക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
“ചിന്തിക്കേണ്ട സമയമാണ്! പാർട്ടിക്ക് എന്ത് ചെയ്യാൻ കഴിയും എന്നല്ല, പാർട്ടിക്ക് വേണ്ടി നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും എന്നാണ് ചിന്തിക്കേണ്ടത്. സിഡബ്ള്യുസിയോട് അഭ്യർഥിക്കുന്നു, ഇന്ത്യ എന്ന ആശയം ഒരിക്കൽ കൂടി പുനർനിർമിക്കുക. നമുക്ക് കഴിവും കൂടിച്ചേരലും ഉണ്ട്. നമുക്ക് വേണ്ടത് ഒരു കൂട്ടായ പരിശ്രമമാണ്. അത് ചെയ്യൂ. നമുക്കത് കഴിയും,”- അദ്ദേഹം ട്വീറ്റ് ചെയ്‌തു.
വൈകുന്നേരം 4 മണിക്കാണ് കോൺഗ്രസ് പ്രവർത്തക സമിതി യോഗം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിൽ ചേരുന്ന യോഗത്തിൽ 5 സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തോൽവി ചർച്ച ചെയ്യും.
ദേശീയ നേതൃത്വത്തിന്റെ വീഴ്‌ചയാണ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്ന് ജി 23 നേതാക്കള്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനം ഉന്നയിക്കാനാണ് സാധ്യത. കൂടാതെ അടിയന്തരമായി ദേശീയ നേതൃത്വം പുനഃസംഘടിപ്പിക്കണമെന്നും ജി 23 നേതാക്കൾ ആവശ്യപ്പെടും.
തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് ഗാന്ധി കുടംബത്തിന്റെ നേരെ വിമർശനമുണ്ടായാൽ താൽക്കാലിക അധ്യക്ഷ പദവി സോണിയ ഗാന്ധി ഒഴിയുമെന്നാണ് വിവരം. എന്നാൽ ഈ വാര്‍ത്ത അടിസ്‌ഥാന രഹിതമാണെന്ന് പാര്‍ട്ടിയുടെ മുഖ്യവക്‌താവ് രണ്‍ദീപ് സിങ് സുര്‍ജേവാല വ്യക്‌തമാക്കി. കൂടാതെ യുപിയിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രിയങ്കാ ഗാന്ധിയും ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്ന് രാജി സന്നദ്ധത അറിയിച്ചേക്കും.
Most Read: മെലിറ്റോപോള്‍ മേയറെ തടവിലാക്കി റഷ്യന്‍ സൈന്യം; പ്രതിഷേധം